മറ്റു ജില്ലകളിൽ ചികിത്സയ്ക്ക് പോകുന്നവർക്ക് ക്വാറന്റീൻ
Mail This Article
കൽപറ്റ ∙ കോവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കാൻ കൂടുതൽ അധികാരം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായി ജില്ലയിലും പൊലീസ് നടപടികൾ കൂടുതൽ ശക്തിപ്പെടുത്തുന്നു. മറ്റ് ജില്ലകളിൽ ചികിത്സയ്ക്കായി പോകുന്ന വ്യക്തികളും അവരെ അനുഗമിക്കുന്നവരും അവരുടെ യാത്ര സംബന്ധിക്കുന്ന വിവരങ്ങൾ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണം, പൊലീസ് സ്റ്റേഷൻ നമ്പർ ലഭ്യമായില്ലെങ്കിൽ 112-ൽ വിളിച്ച് നമ്പർ വാങ്ങി വിവരമറിയിക്കണം. ഇപ്രകാരം ചികിത്സ കഴിഞ്ഞ് വരുന്നവർ കഴിയാവുന്നിടത്തോളം ക്വാറന്റീനിൽ കഴിയേണ്ടതാണ്. എന്നാൽ ഇവർക്ക് തുടർചികിത്സയ്ക്കുള്ള യാത്രകൾക്ക് ഇൗ നിയന്ത്രണം ബാധകമാകില്ല. ഇത് അവരെ അനുഗമിക്കുന്ന വ്യക്തികളും പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ അറിയിച്ചു.
പ്രവർത്തനം ഇങ്ങനെ:
1. സമ്പർക്കപ്പട്ടിക തയാറാക്കുന്നതിന് അഡീഷനൽ എസ്പിയുടെ കീഴിൽ സൈബർ സെല്ലിലെ ഉദ്യോഗസ്ഥരും, ഓരോ സ്റ്റേഷനിലും ഒരു എസ്ഐയുടെ കീഴിൽ ഒരു സംഘവും പ്രവർത്തിക്കും. അതാത് സ്റ്റേഷൻ ചാർജുള്ള ഡിവൈഎസ്പി നേതൃത്വം നൽകും. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കേണ്ട മേഖലകളെ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ശുപാർശ നൽകുന്നത് ഇൗ സംഘങ്ങളായിരിക്കും.
2. ക്വാറന്റീനിൽ കഴിയുന്നവരുടെ നിരീക്ഷണത്തിനായുള്ള വാർഡ്തല കമ്മിറ്റികളുടെ ചുമതലയും നേതൃത്വവും പൊലീസ് ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി ബൈക്ക് പട്രോളിങ് നടത്തും. ആശാ വർക്കർമാർ, വാർഡ് അംഗങ്ങൾ തുടങ്ങിയ വാർഡ്തല കമ്മിറ്റികളിലുള്ള അംഗങ്ങളെ ഇൗ കാര്യത്തിൽ കൂടുതൽ കാര്യക്ഷമമാക്കും.
3. ഇതര സംസ്ഥാന ചരക്ക് വാഹന ഡ്രൈവർമാർക്ക് മാനന്തവാടി, ബത്തേരി, കൽപറ്റ എന്നീ സ്ഥലങ്ങളിൽ പാർക്കിങ് സൗകര്യവും വിശ്രമ സ്ഥലവും ക്രമീകരിച്ചിട്ടുണ്ട്. വാഹനങ്ങളിൽ മോട്ടർ വാഹന വകുപ്പ് അതിർത്തിയിൽ നിന്ന് സ്റ്റിക്കർ പതിച്ച് നൽകും. വയനാട് സ്വദേശികളായ ഡ്രൈവർമാർക്ക് അവരുടെ വീടുകളിലേക്ക് പോകാൻ അനുമതിയുണ്ട്. അതല്ലാതെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ നിയമ നടപടികളുണ്ടാകും.