ADVERTISEMENT

അമ്പലവയൽ ∙ ജിംനേഷ്യങ്ങളും ഹെൽത്ത് ക്ലബ്ബുകളും ഇന്നു മുതൽ തുറക്കാൻ നിർദേശമുണ്ടെങ്കിലും ജില്ലയിലെ ഭൂരിഭാഗവും ഇന്നു തുറക്കാൻ സാധ്യതയില്ല. സർക്കാരിന്റെ പല നിർദേശങ്ങളും അതേരീതിയിൽ നടപ്പിലാക്കാനുള്ള സൗകര്യങ്ങൾ പല ജിംനേഷ്യങ്ങളിലും ഹെൽത്തും ക്ലബ്ബുകളിലും ഇല്ലാത്തതാണു പ്രധാന കാരണം. കൂടാതെ കോവിഡ് രോഗം രൂക്ഷമായ സാഹചര്യത്തിൽ‍ ജിംനേഷ്യത്തിൽ പരിശീലനത്തിനായി എത്ര പേർ എത്തുമെന്നതിനെ പറ്റിയും നടത്തിപ്പുകാർക്ക് ആശങ്കയുള്ളതിനാൽ പലരും കുറച്ച് ദിവസങ്ങൾ കൂടി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടു തുറക്കാമെന്ന തീരുമാനത്തിലാണ്. ജിംനേഷ്യത്തിൽ എത്തുന്നവർ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം, ജിംനേഷ്യത്തിലേക്ക് എത്താനും മടങ്ങി പോകാനും 2 വഴികൾ ഉപയോഗിക്കണം തുടങ്ങിയ നിർദേശങ്ങളാണ് സർക്കാർ മുൻപോട്ട് വച്ചിരിക്കുന്നത്. ഇവയെല്ലാം പാലിക്കാൻ കഴിയുന്ന സൗകര്യമുള്ള ജിംനേഷ്യങ്ങളുടെ എണ്ണം പരിമിതമാണ്.

6 മാസമായി അടഞ്ഞു കിടക്കുന്നതിനാൽ ജിംനേഷ്യങ്ങളിലെയും ഹെൽത്ത് ക്ലബുകളിലും പരിശീലകരായിരുന്നവർ മറ്റു പല മേഖലകളിലേക്കും പോയി. പരിശീലകരായി എത്തുമ്പോൾ അവർക്ക് പ്രതിഫലം നൽകണം, വാടക അടക്കമുള്ള മറ്റ് ചെലവുകളും നടത്തിപ്പുകാർ കണ്ടെത്തണം. കോവിഡ് പശ്ചാത്തലത്തിൽ ജിംനേഷ്യങ്ങളെയും ഹെൽത്ത് ക്ലബ്ബുകളെയും ഉപയോഗപ്പെടുത്താൻ എത്ര പേർ എത്തുമെന്നതിനെ ആശ്രയിച്ചിരിക്കും വരുമാനം. തുറക്കുന്ന ജിംനേഷ്യത്തിൽ എത്ര പേർ വരുന്നുണ്ടെന്നെല്ലാം വിലയിരുത്തിയതിനു ശേഷമാകും മറ്റുള്ളവയും തീരുമാനമെടുക്കുക. മാർച്ചിൽ ലോക്ഡൗൺ ആരംഭിക്കുന്നതിനും ദിവസങ്ങൾക്ക് മുൻപേ അടച്ചതാണ് ജിംനേഷ്യങ്ങളും ഹെൽത്തും ക്ലബ്ബുകളും. 6 മാസത്തിലേറെയായി അടഞ്ഞു കിടക്കുന്നതിനാൽ പലരും കഴിഞ്ഞ ദിവസങ്ങളിൽ അറ്റകുറ്റപ്പണികളെല്ലാം നടത്തിയിരുന്നു. പല ജിംനേഷ്യങ്ങളിലും ഇനി അണുനശീകരണമടക്കം നടത്തിയാൽ തുറന്നു പ്രവർത്തിക്കാൻ സജ്ജമാണ്.

ജിം തുറക്കുമ്പോൾ ശ്രദ്ധിക്കാൻ
∙ പരിശീലനം 60 മിനിറ്റ് മാത്രം
∙ എസി പ്രവർത്തിപ്പിക്കരുത്. ഉപകരണങ്ങൾക്കിടയിൽ മതിയായ അകലം നിർബന്ധം
∙ തുമ്മൽ, പനി, ജലദോഷം ഉള്ളവർക്കു പ്രവേശനമില്ല
∙ ഷോട്സ് പാടില്ല, ട്രാക്ക് സ്യൂട്ട് പാന്റ്സ് ഉപയോഗിക്കണം
∙ ടർക്കിയും വർക് ഔട്ട് ഷൂസും ഉപയോഗിച്ചു മാത്രമേ പരിശീലനം പാടുള്ളൂ. ഷൂസ് നിർബന്ധം
∙ ഈ ഷൂസ് ജിമ്മിൽ മാത്രം ഉപയോഗിക്കാനുള്ളത്. ഇവ ജിമ്മിൽ സൂക്ഷിക്കാനും പാടില്ല
∙ തെർമൽ സ്കാനർ പരിശോധനയ്ക്കു ശേഷം മാത്രം പ്രവേശനം
∙ പരിശീലന സമയത്തടക്കം എല്ലാവരും മാസ്ക്, കയ്യുറകൾ ധരിക്കണം
∙ അംഗങ്ങൾ സ്വന്തമായി മാസ്കും സാനിറ്റൈസറും കുടിവെള്ളവും കൊണ്ടുവരണം
∙ ഗ്രൂപ്പ് എക്സർസൈസ് അനുവദിക്കില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com