അതിരറ്റ സന്തോഷത്തിൽ അതിർത്തി ഗ്രാമം
Mail This Article
ബത്തേരി∙അതിർത്തി ഗ്രാമമായ നായ്ക്കെട്ടിക്ക് അഭിമാനമായി സിവിൽ സർവീസ്. നായ്ക്കെട്ടി തേർവയൽ ഫിർദൗസ് മഹലിൽ എൻ.എ.ഹസ്സൻ ഉസൈദാണ് 542 ാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷ പാസായത്. നാലു തവണ പരീക്ഷയെഴുതിയ ഹസ്സൻ മൂന്നു തവണയും ഇന്റർവ്യൂ വരെ എത്തിയിരുന്നു. എഎൽപി സ്കൂൾ നായ്ക്കെട്ടി, ജിയുപിഎസ് മാതമംഗലം, ജിഎച്ച്എസ് മൂലങ്കാവ്, ജിഎച്ച്എസ്എസ് മീനങ്ങാടി എന്നീ വിദ്യാലയങ്ങളിലായിരുന്നു പ്രാഥമിക പഠനം. തുടർന്ന് തിരുവനന്തപുരം സിഇടിയിൽനിന്ന് സിവിൽ എൻജിനീയറിങ് ബിരുദം. ആറു മാസം തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പരിശീലനം നേടുകയും തുടർന്ന് 2 വർഷം സിവിൽ സർവീസ് അക്കാദമികളിൽ ക്ലാസ്സെടുക്കുകയും ചെയ്തു. പ്രമുഖ സ്വകാര്യ കമ്പനിയിലെ എൻജിനീയറിങ് ജോലി രാജി വച്ചാണ് സിവിൽ സർവീസ് പഠനത്തിനിറങ്ങിയത്. സിഎപിഎഫിൽ ഇരുപതാം റാങ്ക് നേടിയിരുന്ന ഹസ്സൻ അസിസ്റ്റന്റ് കമാൻഡറായി ജോയിൻ ചെയ്യാനിരിക്കെയാണ് ഈ വലിയ നേട്ടം കൈപ്പിടിയിലെത്തിയത്.
നായ്ക്കെട്ടി എഎൽപി സ്കൂൾ പ്രധാനാധ്യാപകൻ എൻ.കെ.അസൈന്റെയും മുത്തങ്ങ ഗവ. എൽപി സ്കൂൾ പ്രധാനാധ്യാപിക സൈനബ ചേനയ്ക്കലിന്റെയും മകനാണ്.
സഹോദരൻ മുഹമ്മദ് ഉനൈസ് മാതമംഗലം ജിഎച്ച്എസിലെ അധ്യാപകനാണ്.