ADVERTISEMENT

ബത്തേരി‍ ∙ തെരുവിൽ ഉറങ്ങുന്ന കൂലിത്തൊഴിലാളിക്കു വഴിയിൽ വീണു കിട്ടിയത് ഒന്നര ലക്ഷം രൂപ. മുന്നു ദിവസം തന്റെ സഞ്ചിയിൽ സൂക്ഷിച്ച പണം തനിക്കു വേണ്ടെന്നു പറഞ്ഞ് ഏൽപിച്ചത് ഒരു കടയിൽ. അതോടെ പണം നഷ്ടമായവർക്ക് തിരികെ ലഭിച്ചത് അടിയന്തര ചികിത്സയ്ക്കു സ്വരൂപിച്ച അമൂല്യ തുക. സംഭവത്തിൽ പൊലീസിന്റെ ഇടപടലും പ്രശംസനീയമായി. ബീനാച്ചിയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ അന്തിയുറങ്ങുന്ന കൂലിത്തൊഴിലാളി തൊടുപുഴ സ്വദേശി ജോസ് എന്ന അറുപത്തിരണ്ടുകാരനാണു തനിക്ക് ലഭിച്ച പണം തിരികെ ഏൽപിച്ച് മാതൃകയായത്.

ബത്തേരി ബീനാച്ചിയിലാണു സംഭവം. സഹോദരീ ഭർത്താവിന്റെ ചികിത്സയ്ക്കായി വാകേരി ചന്തപ്പറമ്പിൽ മൂനീർ സ്വരൂപിച്ച പണമാണ് കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് നഷ്ടമായത്. ബന്ധുക്കളിൽ നിന്നു സ്വരൂപിച്ച പണം ബത്തേരിയിലെ ഒരു കടയിൽ നിന്നു മരുമകൾ വാങ്ങിക്കൊണ്ടു പോകുമ്പോൾ ബീനാച്ചിക്കടുത്ത് പഴുപ്പത്തൂർ റോഡ് ജംക്‌ഷനിൽ വീണു പോവുകയായിരുന്നു. 

അതുവഴി നടന്നു വന്ന ജോസിന് ഒരു പൊതി കിട്ടി. തുറന്നപ്പോൾ ഒരു കെട്ട് നോട്ട്. എണ്ണി നോക്കിയില്ല. സഞ്ചിയിലിട്ടു നടന്നു. ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ രാത്രിയിൽ ഉറങ്ങാൻ നേരം തലയുടെ അടിയിൽ വച്ച് ഉറങ്ങി. ഇടയ്ക്ക് ഭക്ഷണം കഴിക്കാനും മറ്റും പോകുമ്പോൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മൂലയിൽ പണസഞ്ചി വച്ചു. 

തനിക്ക് ഈ പണം ആവശ്യമില്ലെന്ന് മനസിലാക്കിയ ജോസ് ബീനാച്ചിയിലുള്ള ഒരു കടയിൽ പണവുമായെത്തി. റോഡിൽ നിന്നു വീണു കിട്ടിയതാണെന്നു പറഞ്ഞു. അപ്പോഴാണ് കടയുടമ പൊലീസ് അന്വഷിക്കുന്ന വിവരം പറഞ്ഞത്. പണം നഷ്ടമായ ഉടനെ മുനീർ ബത്തേരി പൊലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ക്യാമറകളടക്കം പരിശോധിച്ച പൊലീസ് ഒട്ടേറെ പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ജോസ് നടന്നു പോകുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു. 

അതിനിടെയാണ് പണം കടയിൽ ഏൽപ്പിച്ച വിവരം പൊലീസ് അറിഞ്ഞത്. അങ്ങനെ പൊലീസെത്തി പണം കൈപ്പറ്റി. തുടർന്ന് ബത്തേരി സ്റ്റേഷനിൽ വച്ച് പൊലീസ് ഇൻസ്പെക്ടർ ജി. പുഷ്പകുമാർ പണം ഉടമസ്ഥന് കൈമാറി. എസ്ഐ കെ.എൻ. കുമാരൻ, എഎസ്ഐ മുരളി, സിപിഒ സി.ആർ. കിഷോർ എന്നിവരും അന്വേഷണത്തിന് നേതൃത്വം നൽകി. ഒന്നര ലക്ഷം കയ്യിൽ കിട്ടിയിട്ടും ഒരു രൂപ പോലും എടുക്കാതെ കൂലിപ്പണി ചെയ്ത് കിട്ടിയ തുകയാണ് ജോസ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com