കോവിഡ് വാക്സീൻ: നിരീക്ഷണ മുറിയിൽ അര മണിക്കൂർ, ശേഷം പുറത്തേക്ക്, ഒരുക്കം വിജയകരം
Mail This Article
മാനന്തവാടി ∙ നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കോവിഡ് വാക്‌സിനേഷൻ ഡ്രൈ റൺ ജില്ലയിലും വിജയകരമായി നടന്നു. നഗരസഭയുടെ കുറുക്കൻമൂല കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ഡ്രൈ റണ്ണിൽ 25 ആരോഗ്യ വകുപ്പ് ജീവനക്കാരാണ് പങ്കാളികളായത്. വാക്‌സീൻ ലഭിക്കുന്ന മുറയ്ക്ക് അത് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ജീവനക്കാരെ പ്രായോഗികമായി പരിശീലിപ്പിക്കുന്നതിനു വേണ്ടിയാണ് വിപുലമായ മുന്നൊരുക്കത്തോടെ പ്രതീകാത്മക പരിപാടി നടത്തിയത്. മുൻകൂട്ടി റജിസ്റ്റർ ചെയ്ത പ്രകാരം പൊലീസ് ഉദ്യോഗസ്ഥർ ഐഡി കാർഡ് പരിശോധിച്ച് റജിസ്റ്റർ ചെയ്ത ആൾ തന്നെയാണ് വാക്സീൻ സ്വീകരിക്കാൻ എത്തിയതെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വാക്‌സിനേഷൻ സെന്ററിലേക്ക് പ്രവേശനം അനുവദിച്ചത്. ഇവർക്ക് പനി പരിശോധന നടത്തിയ ശേഷം കാത്തിരിപ്പ് മുറിയിൽ
കോവിഡ് മാനദണ്ഡം പാലിച്ച് ഇരിപ്പിടം അനുവദിച്ചു. അവിടെ നിന്ന് ഓരോരുത്തരായി വാക്‌സിനേഷൻ റൂമിലേക്ക് പ്രവേശിപ്പിച്ചു. വാക്‌സിൻ നൽകിയശേഷം നിരീക്ഷണ മുറിയിൽ അര മണിക്കൂർ നിരീക്ഷണത്തിന് ശേഷമാണ് പുറത്തേക്ക് പോകാൻ അനുവദിക്കുക. ഈ സമയത്തിനുള്ളിൽ ശാരിരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നവർക്ക് നൽകേണ്ട അടിയന്തിര ചികിത്സയുടെ മോക്ക് ഡ്രില്ലും നടത്തി. കലക്ടർ ഡോ. അദീല അബ്ദുല്ല, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക, ആർസിഎച്ച് ഓഫിസർ ഡോ. ഷിജിൻ ജോൺ ആളൂർ, ഡപ്യൂട്ടി ഡിഎംഒ ഡോ. ആൻസി മേരി ജേക്കബ്, വാക്‌സിനേഷൻ ജില്ലാ നോഡൽ ഓഫിസർ ഡോ. ടി.പി. അഭിലാഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ്,
കുറുക്കൻമൂല ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ടോജോ പി. ജോയ്, ആയുർവേദ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫിസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ശുചീകരണ ജീവനക്കാർ മുതൽ ഡോക്ടർമാർ വരെയുള്ള 7,528 പേരാണ് ജില്ലയിൽ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. വാക്സിസിനുകൾ സൂക്ഷിക്കാൻ 228 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ പൂർത്തിയായതായി കലക്ടർ ഡോ: അദീല അബ്ദുല്ല പറഞ്ഞു.