ചരിഞ്ഞത് നാട്ടുകാരുടെ സ്വന്തം ‘എസ്ഐ’; വിങ്ങിപ്പൊട്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍
Mail This Article
ശാന്ത സ്വഭാവക്കാരനായിരുന്നു മസിനഗുഡിയില്‍ ചെരിഞ്ഞ കാട്ടാന. ആരെയും ഉപദ്രവിക്കാറില്ലെങ്കിലും നല്ല ഉയരവും വലിയ മസ്തകവും നീളന്‍ കൊമ്പുകളുമുള്ള ലക്ഷണമൊത്ത ആനയ്ക്ക് നാട്ടുകാര്‍ എസ്ഐ എന്നു പേരിട്ടു. മസിനഗുഡിയിലെത്തുന്ന സഞ്ചാരികൾക്കും കൗതുകമായിരുന്നു. ആരെയും ആകർഷിക്കുന്ന ഗാംഭീര്യമായിരുന്നു ആനയ്ക്ക്. ആദ്യം ഏറ്റ പരുക്കിന്റെ ചികിത്സയ്ക്ക് ശേഷം ഈ ആന വനത്തിലേക്ക് പോയിരുന്നില്ല.
കുറച്ചു നാൾ ആനയെ വനപാലകർ നിരീക്ഷിച്ചു വന്നിരുന്നു. മാവനഹള്ളയിലെ റിസോർട്ടിൽ നിന്നു പൊള്ളലേറ്റ വേദനയിൽ കുറച്ച് ദിവസം കാട്ടിലേക്കു കടന്ന കാട്ടാനയെ പിന്നീട് മരവകണ്ടി ഡാമിൽ ഇറങ്ങി നിൽക്കുന്ന നിലയിലാണു കണ്ടെത്തിയത്. പരുക്കേറ്റ കാട്ടാനയെ മരുന്നും ഭക്ഷണവും നൽകി ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ച വനം വകുപ്പ് ജീവനക്കാരനായ ബൊമ്മൻ ആന ചരിഞ്ഞപ്പോൾ വിങ്ങിപൊട്ടി തുമ്പിക്കൈയില്‍ ചുംബിച്ചത് കണ്ടുനിന്നവർക്ക് നൊമ്പരക്കാഴ്ചയായി.
മാവനഹള്ളയിലെ റിസോർട്ടിൽ കടന്ന ആന ചെടിച്ചട്ടികളും കാറും നശിപ്പിച്ചിരുന്നു. നാട്ടിൽ കാട്ടാനയിറങ്ങിയാൽ തുരത്താനായി വനം വകുപ്പിന്റെ എലിഫന്റ് സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. കാട്ടാനയുടെ നേരെ നടത്തിയ ആക്രമണം ഇനിയും ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.