ഷഹ്ലയുടെ കുടുംബത്തിന് 5 ലക്ഷം നൽകാൻ ഉത്തരവ്
Mail This Article
കൽപറ്റ ∙ ബത്തേരി സർവജന വിഎച്ച്എസ്എസ് വിദ്യാർഥിനി ഷഹ്‌ല ഷിറിൻ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ആരോഗ്യ, വിദ്യാഭ്യാസ സെക്രട്ടറിമാർക്കാണു കമ്മിഷൻ നിർദേശം നൽകിയത്. സ്കൂൾ അധികൃതർക്കും ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫിസർക്കുമെതിരെ നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിച്ച ശേഷം അക്കാര്യം കമ്മിഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി അന്തിമറിപ്പോർട്ട് നൽകണമെന്നു ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകി.
നാലാം പ്രതിയായ ഡോക്ടർക്കെതിരെ നടപടിയെടുക്കുന്നതിന് മെഡിക്കൽ ബോർഡ് കൂടി ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കണം. സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുള്ളതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി കലക്ടർ കമ്മിഷനെ അറിയിച്ചു. പൊതുപ്രവർത്തകരായ യു.എ. അജ്മൽ സാമജിദ്, ശ്രീജിത് പെരുമന, മുജീബ് റഹ്മാൻ, ഡോ. ഗിന്നസ് മാട സാമി, ദേവദാസ്,റഹിം പന്തളം എന്നിവരാണു കമ്മിഷനിൽ പരാതി നൽകിയത്.