ADVERTISEMENT

കൽപറ്റ ∙ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ പൊതുവായ പദ്ധതികളിലൂടെ കൈവരുന്ന നേട്ടമല്ലാതെ വയനാടിനായി പ്രത്യേകം പദ്ധതികളില്ല. ടൂറിസം, കൃഷി മേഖലകളിൽ വലിയ വികസനം ആവശ്യമുള്ള ജില്ലയായിട്ടും അവഗണനയാണു വയനാടിന്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച വയനാട് തുരങ്കപ്പാത എയർസ്ട്രിപ്, പഴശ്ശി ട്രൈബൽ കോളജ് തുടങ്ങിയവയുടെ തുടർപ്രവർത്തനങ്ങളെക്കുറിച്ചും പരാമർശമില്ല. 

ആരോഗ്യമേഖലയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വയനാട് മെഡിക്കൽ കോളജിന്റെ തുടർനടപടികൾക്കായി പണം അനുവദിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. വനം-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള തനതുപദ്ധതികളും ബജറ്റിൽ ഇടംനേടിയില്ല. ടൂറിസം മേഖലയിൽ പ്രഖ്യാപിച്ച് മലബാർ ലിറ്റററി സർക്യൂട്ടിലും ബയോ ഡൈവേഴ്സിറ്റി സർക്യൂട്ടിലും വയനാടിനു സ്ഥാനമുണ്ടായില്ല.

ആശ്വാസം പൊതുവായ പദ്ധതികളിൽ മാത്രം

കൽപറ്റ ∙ കേരളത്തിലാകെ നടപ്പിലാകുമ്പോൾ വയനാട്ടിൽ കൂടുതൽപേർക്ക് ഉപകാരപ്രദമാകുന്ന പദ്ധതികൾ ബജറ്റിലുണ്ട്. ടൂറിസം വകുപ്പിന് മാർക്കറ്റിങിന് നിലവിലുളള 100 കോടി രൂപയ്ക്ക് പുറമേ 50 കോടി രൂപ കൂടി അധികമായി അനുവദിച്ചതു വയനാടിനും നേട്ടമാകും. കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവന ശൃംഖല 2 ജില്ലകളിൽ ഈ വർഷം തന്നെ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ട്. ഇതു വയനാട്ടിലെത്തിക്കുമോയെന്നു കണ്ടറിയണം. 

കേരളത്തിൽ 5 അഗ്രോപാർക്കുകൾ പ്രഖ്യാപിച്ചതിൽ ഒരെണ്ണമെങ്കിലും ജില്ലയ്ക്ക് അനുവദിക്കുമെന്നാണു പ്രതീക്ഷ. റബർ സബ്സിഡി കുടിശിക പൂർണമായും കൊടുത്തു തീർക്കുന്നതിനായി 50 കോടി രൂപ വകയിരുത്തിയത് ആശ്വാസകരമായി. എല്ലാ സിഎച്ച്സി, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും 10 ബെഡ്ഡുകൾ വീതമുളള ഐസലേഷൻ വാർഡുകൾ ‌‌- ഒരു കേന്ദ്രത്തിന് 3 കോടി രൂപ വീതം, എല്ലാ താലൂക്ക്, 

ജില്ലാ, ജനറൽ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സി‌എസ്‌എസ്ഡിയാക്കി മാറ്റും, പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിനായി മെഡിക്കൽ കോളജുകളിൽ പ്രത്യേക ബ്ലോക്ക് തുടങ്ങിയ പ്രഖ്യാപനങ്ങളും വയനാടിനു പ്രതീക്ഷ നൽകുന്നു. പട്ടിക ജാതി/ പട്ടിക വർഗ വിഭാഗക്കാരായ100 പേർക്ക് 10 ലക്ഷം രൂപ വീതം സംരംഭകത്വ സഹായം നൽകുമെന്ന പ്രഖ്യാപനം ആദിവാസിജനവിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന വയനാട്ടിൽ ഏറെ പ്രയോജനകരമാകും. ആദിവാസി മേഖലയിൽ ഒരാൾക്ക് ഒരു ലക്ഷം രൂപ വച്ച് 1500 പേർക്ക് പ്രതിഭാപിന്തുണ പദ്ധതി നടപ്പിലാക്കുന്നതും സ്വാഗതാർഹം.

ആരോഗ്യരംഗം വെന്റിലേറ്ററിൽത്തന്നെ

കൽപറ്റ ∙ ആരോഗ്യം ഒന്നാമത് എന്ന മുദ്രാവാക്യത്തോടെ അവതരിപ്പിച്ച ബജറ്റിലും വയനാടിനു വേണ്ടത്ര പരിഗണനയില്ലെന്ന് ആക്ഷേപമുയരുന്നു. ആദിവാസികളടക്കമുള്ള പിന്നാക്കവിഭാഗങ്ങൾ അധിവസിക്കുന്നതും പരിമിതമായ ചികിത്സാസംവിധാനങ്ങളുള്ളതുമായ ജില്ലയായിട്ടും മെഡിക്കൽ കോളജിനുൾപ്പെടെ പണം നീക്കിവച്ചിട്ടില്ല. കഴിഞ്ഞ ബജറ്റിൽ മെഡിക്കൽ കോളജിനു 300 കോടി അനുവദിച്ചിരുന്നു. 

പിന്നീട് മാനന്തവാടി ജില്ലാ ആശുപത്രി വയനാട് മെഡിക്കൽ കോളജ് ആയി പ്രഖ്യാപിച്ചെങ്കിലും മെഡിക്കൽ കൗൺസിൽ അംഗീകാരം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്. മെഡിക്കൽ കോളജിൽ കൂടുതൽ ജീവനക്കാരെയും സ്പെഷ്യൽറ്റി സേവനങ്ങളും അനുവദിക്കുമെന്ന പ്രഖ്യാപനവും പൂർണമായി നടപ്പിലാക്കിയിട്ടില്ല. കോവി‍ഡിനു പുറമേ കുരങ്ങുപനി, അരിവാൾരോഗം തുടങ്ങിയ വ്യാധികളും പടരുന്ന വയനാട്ടിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള തനതുപദ്ധതികളും പ്രഖ്യാപിച്ചില്ല. 

കുട്ടികൾക്കുള്ള അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യം ശക്തിപ്പെടുത്തുന്നതിനായി പീഡിയാട്രിക് ഐസിയുകളിലെ കിടക്ക ശേഷി വർധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനമുണ്ട്. സ്ഥല ലഭ്യതയുള്ള ജില്ലാ ആശുപത്രികളിലും തിരഞ്ഞെടുത്ത ജനറൽ ഹോസ്പിറ്റലുകളിലും മെഡിക്കൽ കോളജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ നിർമിക്കുമെന്നാണു പ്രഖ്യാപനം. എന്നാൽ, ഈ മാനദണ്ഡങ്ങൾ പാലിക്കാൻ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾക്കാകുമോ എന്ന ചോദ്യമുയരുന്നു.

 

വ്യാപാര മേഖലയ്ക്ക്  പരിഗണന ലഭിച്ചില്ല 

മാനന്തവാടി ∙ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരിന്റെ  ബജറ്റിൽ വ്യാപാരി സമൂഹത്തിന്റെ  നിലനിൽപിന് ഒരു  പ്രഖ്യാപനവും  ഇല്ലാത്തത് തീർത്തും നിരാശാജനകമാണെന്ന് മർച്ചന്റ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. കോവിഡ്  നിയന്ത്രണങ്ങളിൽ ശ്വാസം കിട്ടാതെ പിടയുകയാണ്  വ്യാപാര മേഖല.  ഇത് കോടിക്കണക്കിന് ആളുകളുടെ ഉപജീവനത്തെ ബാധിക്കും. 

കഴിഞ്ഞ വർഷങ്ങളിലെ പ്രളയങ്ങൾ, നോട്ട് നിരോധനം, നിയന്ത്രണങ്ങൾ ഇവയെല്ലാം അതിജീവിച്ച വ്യാപാര മേഖലയെ സർക്കാർ കൈവിട്ടാൽ തകരുന്നത് സമ്പദ്ഘടനയാണ്.  ഇത് മനസ്സിലാക്കി ഉടൻ ആശ്വാസ പദ്ധതികൾ ഏർപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.  കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com