കോവിഡ് ഡ്യൂട്ടിക്ക് പുറമേ അങ്കണവാടി ജീവനക്കാർക്ക് മാവേലി സ്റ്റോറിൽ അധികജോലി
Mail This Article
പുൽപള്ളി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ അങ്കണവാടി ജീവനക്കാർക്ക് മാവേലി സ്റ്റോറുകളിൽ അധികജോലി നൽകിയെന്നു പരാതി. സൗജന്യ ഓണക്കിറ്റിൽ സർക്കാരിന്റെ അനീമിയ ബോധവൽക്കരണ മുദ്രയടിക്കാനുള്ള ചുമതലയാണ്, തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടി ജീവനക്കാർക്ക് നൽകി കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. അങ്കണവാടി കുട്ടികളുടെയും അമ്മമാരുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതോടൊപ്പമാണു പുതിയ ഉത്തരവാദിത്തവും നിറവേറ്റേണ്ടിവരുന്നത്.
തുച്ഛമായ ഓണറേറിയം മാത്രമുള്ള ജീവനക്കാർ ടാക്സിയും ഓട്ടോയും വിളിച്ചാണ് മാവേലി സ്റ്റോറുകളെത്തുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് പല പഞ്ചായത്തുകളിലും പൊതുഗതാഗതമില്ല. വരുമാനത്തിലധികം തുക വാഹനക്കൂലി നൽകേണ്ടി വരുന്നു. നിലവിലുള്ള ജോലികളും മുടക്കമില്ലാതെ നടക്കണം. ഒരുവിഭാഗം ഉദ്യോഗസ്ഥർ വീടുകളിലിരിക്കുമ്പോഴാണ് തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്ന അങ്കണവാടിക്കാരെ വട്ടുതട്ടുന്നതെന്നും ഇവർ ആരോപിക്കുന്നു.
ആഴ്ചയിലൊരിക്കൽ പോലും അവധിയില്ലാതെ കൺട്രോൾ റൂമിലെത്തി പഞ്ചായത്ത് തല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകേണ്ട ഉത്തരവാദിത്തവും വാർഡുതല സർവേ, കോവിഡ് രോഗികളുടെ വീട് സന്ദർശനം തുടങ്ങിയ ചുമതലകളും ഇവർ നിർവഹിക്കേണ്ടതുണ്ട്.