കോവിഡ് നിയന്ത്രണത്തിലും വഴിക്കുരുക്കിൽ കാൽനടക്കാർ
Mail This Article
പുൽപള്ളി ∙ കോവിഡ് ലോക്ഡൗണും നിയന്ത്രണങ്ങളുമെല്ലാം മുറയ്ക്കു നടക്കുമ്പോഴും ടൗണിലിറങ്ങി നടക്കാനാവാത്തവിധം വാഹനക്കുരുക്ക് മുറുകുന്നു. സാമൂഹികാരോഗ്യ കേന്ദ്രം മുതൽ പഞ്ചായത്ത് ഓഫിസ് പരിസരം വരെയും താഴെയങ്ങാടിയും വാഹനങ്ങളാൽ നിറയുന്നത് കാൽനടക്കാർക്ക് ദുരിതമായി. തോന്നുന്നിടത്ത് വാഹനങ്ങളിട്ട് സ്ഥലം വിടുന്നവരേറെ. കൈവരിയില്ലാത്ത സ്ഥലത്ത് ഫുട്പാത്തുകളും വാഹനങ്ങൾ കയ്യേറുന്നു.
പാതയോരത്തുകൂടി പോലും നടക്കാനോ, റോഡ് മുറിച്ചുകടക്കാനോ കഴിയാത്ത അവസ്ഥ. വാഹനങ്ങൾ നിർത്തിയിടാന്‍ സൗകര്യമില്ലാത്തതും വാഹനപ്പെരുപ്പവുമാണ് അങ്ങാടിയെ വീർപ്പുമുട്ടിക്കുന്നത്. പൊതുഗതാഗത സൗകര്യമില്ലാത്തതിനാല്‍ ചെറിയ ആവശ്യങ്ങള്‍ക്കും ആളുകള്‍ വാഹനങ്ങളുമായി അങ്ങാടിയിലെത്തുന്നു. സ്വകാര്യ മേഖലയിലെ വാഹന പാർക്കിങ് കേന്ദ്രങ്ങള്‍ കോവിഡ് കാലത്തോടെ പൂട്ടിക്കെട്ടി.
സ്വകാര്യ വ്യക്തികളുടെ സ്ഥലമെടുത്ത് പാര്‍ക്കിങ്ങിന് സൗകര്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ മുന്‍ ഭരണസമിതി നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ടൗണില്‍ ചെറുതും വലുതുമായ വ്യാപാര സമുച്ചയങ്ങള്‍ നിര്‍മിക്കുന്നവരും ആവശ്യമായ സ്ഥലം പാര്‍ക്കിങ്ങിന് നീക്കിവെച്ചിട്ടില്ല. നീക്കിവച്ച സ്ഥലം പിന്നീട് വ്യാപാര കേന്ദ്രങ്ങളുടെ ഭാഗമാക്കിയവരും ഉണ്ട്.ഇക്കാര്യത്തിലും കൃത്യമായ നിയമപാലനം നടക്കുന്നില്ല.