പ്രഖ്യാപനം കഴിഞ്ഞിട്ട് 3 വർഷം: റൂസ കോളജ് ഇന്നും കടലാസിൽ
Mail This Article
മാനന്തവാടി ∙ ജില്ലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്കു വലിയ അളവിൽ പരിഹാരമാകുമെന്നു പ്രതീക്ഷ ഉയർത്തിയ റൂസ കോളജ് ഇന്നും കടലാസിൽ ഒതുങ്ങുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുടെ സംയുക്ത പദ്ധതിയായ രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ (റൂസ) പ്രകാരം 2018 ജൂൺ 30നാണ് കോളജിന് അനുമതി ലഭിച്ചത്. 2019 ഫെബ്രുവരി 3ന് ഒാൺലൈനായി നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയാണ് കോളജിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.മാനന്തവാടി മണ്ഡലത്തിന് അനുവദിച്ച മാതൃകാ ഡിഗ്രി കോളജ് നിർമിക്കുന്നതിനായി തവിഞ്ഞാൽ പഞ്ചായത്തിലെ പേരിയ വില്ലേജിൽ ബോയ്സ് ടൗണിൽ 10 ഏക്കർ അനുവദിച്ചു.
ആരോഗ്യ വകുപ്പിന്റെ കൈവശമായിരുന്ന ഗ്ലൻലവൻ എസ്റ്റേറ്റിലെ 10 ഏക്കർ വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൽപറ്റ ഗവ. കോളജ് പ്രിൻസിപ്പൽ ഏറ്റെടുക്കുകയും ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞു. 4 ഡിഗ്രി കോഴ്സുകൾ ആരംഭിക്കുന്നതിനായി 4 അധ്യാപക തസ്തികകളും 10 അനധ്യാപക തസ്തികകളും സൃഷ്ടിക്കുകയും ചെയ്തിരുന്നു.കേന്ദ്രം നിഷ്കർഷിച്ചിരുന്ന എല്ലാ മാനദണ്ഡങ്ങളും സംസ്ഥാന സർക്കാർ നിർവഹിച്ചിട്ടും അർഹമായ കേന്ദ്ര വിഹിതം ലഭ്യമാകാത്തതിനാലാണ് കോളജ് യാഥാർഥ്യമാകാത്തത്. കോളജിനു വേണ്ടി വരുന്ന തുകയിൽ 60 ശതമാനം കേന്ദ്രവിഹിതമാണ്.
ഇൗ ഇനത്തിൽ 7.2 കോടി രൂപ ഇതുവരെ ലഭിക്കാത്തു കാരണം ടെണ്ടർ നടപടികൾ ആരംഭിക്കുന്നതിനും കഴിഞ്ഞിട്ടില്ല. റൂസ കോളജുമായി ബന്ധപ്പട്ട് സംസ്ഥാനം സ്വീകരിച്ച നടപടികൾ സംബന്ധിച്ച് കേരളം കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു. കോളജ് നിർമിക്കാനുള്ള കേന്ദ്ര പദ്ധതി വിഹിതം ഉടൻ അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളല്ലാതെ തുടർ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.റൂസ കോളജ് തുടങ്ങുന്നതിലെ തടസ്സം സംബന്ധിച്ച് ഒ.ആർ. കേളു എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു.
ജില്ലയിലെ നിർധന വിദ്യാർഥികളുടെ ഭാവിക്ക് ഉതകുന്ന പദ്ധതിയോടുള്ള കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുന്നുണ്ട്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ വയനാട് എംപി രാഹുൽ ഗാന്ധി ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ട പദ്ധതി യാഥാർഥ്യമാക്കുന്നതിൽ ബിജെപി നേതൃത്വവും മൗനത്തിലാണ്.