നഗരത്തിൽ രാത്രി കാട്ടാന ഇറങ്ങി; അറിഞ്ഞത്, കുരച്ചു ചാടിയ നായയുടെ നേരെ ചിന്നം വിളിച്ച് പാഞ്ഞടുത്തതോടെ
Mail This Article
പന്തല്ലൂർ ∙ ചേരമ്പാടി നഗരത്തിൽ രാത്രിയിൽ കാട്ടാന ഇറങ്ങി. ചോലാടി ഭാഗത്ത് നിന്നാണ് കാട്ടാന നഗരത്തിലെത്തിയത്. നഗരത്തിലൂടെ നടക്കുന്നതിനിടയിൽ കുരച്ചു ചാടിയ നായയുടെ നേരെ ചിന്നം വിളിച്ച് പാഞ്ഞടുത്തതോടെയാണു നാട്ടുകാർ വിവരമറിയുന്നത്. വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ കാട്ടാന മടങ്ങി. ഈ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്.
ചേരമ്പാടി മുതൽ കോരഞ്ചാൽ വിളക്കനാടി പാലം വരെ കാട്ടാന ശല്യം രൂക്ഷമാണ്. വൈകുന്നേരം 6 മണി കഴിഞ്ഞാൽ ഈ ഭാഗത്ത് കാട്ടാന ഇറങ്ങും. ചോലാടിയിൽ നിന്നു മണ്ണാത്തിവയൽ വരെയും രാത്രിയിൽ കാട്ടാനയിറങ്ങും. രാവിലെയാണ് കാട്ടാന ഇതു വഴി കാട്ടിൽ കയറുന്നത്.
വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണിവരെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. മുൻപ് കാട്ടാന ഇറങ്ങാത്ത പ്രദേശമായിരുന്ന ഇവിടം. നാട്ടിലിറങ്ങുന്ന കാട്ടാനയെ സ്ഥിരമായി വനത്തിലേക്ക് തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ഒട്ടേറെത്തവണ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല.
English Summary: Went down the wild elephant at night in the town of Cherambadi.