ADVERTISEMENT

ഗൂഡല്ലൂർ∙ ശ്രീമധുര പഞ്ചായത്തിലെ നമ്പിക്കുന്നിൽ കാട്ടാന വിനായകൻ വീണ്ടും വീടു തകർത്തു. ഒരു വർഷം മുൻപു നമ്പിക്കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വേണുവിന്റെ വീടാണ് ഇന്നലെ പുലർച്ചെ വിനായകൻ തകർത്തത്. വീട്ടിലുണ്ടായിരുന്ന വേണുവിന്റെ ഭാര്യയും മക്കളും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഒറ്റപ്പെട്ട വീടായതിനാൽ നേരംവെളുത്തപ്പോഴാണു നാട്ടുകാർ വിവരം അറിയുന്നത്. വീടിന്റെ മുൻവശം തകർത്ത് അൽപനേരം നിന്ന ശേഷം കാട്ടാന മടങ്ങി.  നേരം വെളുക്കുന്നതു വരെ ഈ കുടുംബം തകർന്ന വീട്ടിൽ ഉറങ്ങാതെ കഴിച്ചുകൂട്ടി. വേണുവിന്റെ പിതാവ് മുത്തുചെട്ടിയാരും അദ്ദേഹത്തിന്റെ സഹോദരനും കാട്ടാനയുടെ ആക്രമണത്തിലാണു കൊല്ലപ്പെട്ടത്.

വിനായകൻ ഗ്രാമത്തിൽ ഇറങ്ങാതിരിക്കാനായി ബോസ്പുര ഭാഗത്ത് തെപ്പക്കാട് ആനപ്പന്തിയിൽ നിന്നുള്ള 6 താപ്പാനകളെ വനാതിർത്തികളിൽ നിർത്തി. മുതുമല കടുവ സങ്കേതത്തിനടുത്തുള്ള അതിർത്തി ഗ്രാമമായ നമ്പിക്കുന്നിൽ കഴിഞ്ഞ രണ്ടര വർഷത്തിനിടെ 15 വീടുകളാണു വിനായകൻ തകർത്തത്. ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശവും കാട്ടാന വരുത്തിയിട്ടുണ്ട്. 3 വർഷം മുൻപ് കോയമ്പത്തൂർ ഭാഗത്ത് ആൾനാശവും കൃഷിനാശവും വരുത്തിയിരുന്നു. അവിടത്തെ നാട്ടുകാരുടെ പരാതിയെ തുടർന്നാണ് വനംവകുപ്പ് മയക്കു വെടിവച്ചു കാട്ടാനയെ തളച്ചത്. 

റേഡിയോ കോളർ ഘടിപ്പിച്ച് ഈ ആനയെ മുതുമലയിൽ തുറന്നു വിട്ടു. 6 മാസം ഈ കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചിരുന്നു. പിന്നീട്, ആനയുടെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളർ അഴിഞ്ഞു പോയി. തുടർന്ന് ഈ ആന ശ്രീമധുര, മുതുമല പഞ്ചായത്തുകളിലാണ് മേഞ്ഞിരുന്നത്. വിനായകനെ മുതുമലയിൽ തുറന്നു വിട്ടതിൽ നാട്ടുകാർ അന്നു പ്രതിഷേധിച്ചിരുന്നു. ഇതിനു മുൻപു ഓസൂരിലെ മറ്റൊരു ‘കൊലയാളി’ കാട്ടാനയെയും പിടികൂടി മുതുമലയിൽ തുറന്നു വിട്ടിരുന്നു. ഈ ആന പിന്നീട് ഗുണ്ടൽപേട്ട ഭാഗത്ത് രണ്ട് കർഷകരെ കൊലപ്പെടുത്തിയതോടെ കർണാടക വനം വകുപ്പ് പിടികൂടി കൊട്ടിലിൽ അടച്ചു.

കാട്ടാനശല്യം: കോൺഗ്രസ് സമരത്തിന് 

ശ്രീമധുര, മുതുമല പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വീടും കൃഷിയും നശിപ്പിക്കുന്ന കാട്ടാന വിനായകനെ പിടികൂടിയില്ലെങ്കിൽ കോൺഗ്രസ് ശ്രീമധുര പഞ്ചായത്ത് കമ്മിറ്റി നിരാഹാര സമരം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു. ഗൂഡല്ലൂർ ഡിഎഫ്ഒയ്ക്കും മുതുമല കടുവ സങ്കേതം ഫീൽഡ് ഡയറക്ടർക്കും നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com