കർഷകർ ചോദിക്കുന്നു; കപ്പ വേണോ, കപ്പ
Mail This Article
പുൽപള്ളി ∙ ഗ്രാമീണ ജനതയുടെ പാരമ്പര്യ വിഭവമായിരുന്ന കപ്പക്കൃഷി നടത്തിയവർ വെട്ടിൽ. കപ്പ വാങ്ങാനാളില്ലാത്തതാണ് പ്രശ്നം. മുടക്കുകൂലി പോലും കിട്ടാത്ത അവസ്ഥയിലാണ് കർഷകർ. കുടിയേറ്റ കാലത്ത് കപ്പ പറിക്കലും കപ്പ വാട്ടുമെല്ലാം വലിയ ചടങ്ങുകളായിരുന്നു. അയൽവാസികൾ ഒത്തുകൂടി നടത്തിയിരുന്ന ആഘോഷം. ഇപ്പോൾ കപ്പ വാട്ടാനും വാങ്ങാനുമാളില്ല. ആവശ്യത്തിന് മാർക്കറ്റിൽ നിന്നു വാങ്ങുമെന്നു മാത്രം.
പണ്ടു രണ്ട് സീസണിലായിരുന്നു കപ്പകൃഷി. ഇപ്പോൾ എല്ലാദിവസവും കപ്പ നടുകയും വിളവെടുക്കുകയും ചെയ്യാം. ഉണക്ക കപ്പയുടെ ആവശ്യം കുറയാനും കാരണമിതായി. പുതുതലമുറയ്ക്ക് കപ്പയോട് താൽപര്യമില്ല. കിഴങ്ങു വിളകളുടെ ഉപയോഗം കാര്യമായി കുറഞ്ഞത് ഉൽപന്ന വിലിയിടിവിനും കാരണമായി. ഒട്ടുമിക്ക വീടുകളിൽ നിന്നും കിഴങ്ങുവര്‍ഗങ്ങള്‍ ഭക്ഷ്യ മേശയിൽ നിന്നൊഴിവായി. വിവാഹ തലേന്നത്തെ കപ്പബിരിയാണിക്ക് കപ്പ വേണ്ടിയിരുന്നു. ഇപ്പോഴതുമില്ല. തമിഴ്നാട്ടിലെ സ്റ്റാര്‍ച്ച് ഫാക്ടറികളിലേക്ക് വയനാട്ടില്‍ നിന്നു വന്‍തോതില്‍ കപ്പ പോയിരുന്നു.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അതുമില്ല. കഴിഞ്ഞ വര്‍ഷവും കപ്പകര്‍ഷകര്‍ക്ക് ന്യായവില ലഭിച്ചില്ല. വാങ്ങാനാളില്ലാതെ കബനിക്കരയിലെ പാടങ്ങളില്‍ വന്‍തോതില്‍ കൃഷി കാലിത്തീറ്റയായി. കിലോയ്ക്ക് 4 രൂപ പോലും കിട്ടാത്ത അവസ്ഥയുണ്ടായി. അതിനാല്‍ ഇക്കൊല്ലം പലരും കൃഷി ഉപേക്ഷിച്ചു. മാർക്കറ്റിൽ 25 രൂപയ്ക്കാണ് കപ്പ വിൽപന. കൃഷിക്കാരന് കിട്ടുന്നത് 15 രൂപയിൽ താഴെയും. വിളഞ്ഞ കപ്പ ഉണക്കിവില്‍ക്കാനും കൃഷിക്കാര്‍ക്ക് സാധിക്കുന്നില്ല. വിറക് വിലയും പണിക്കൂലിയും നല്‍കി കപ്പയുണക്കിയാലും കാര്യമായ ആവശ്യക്കാരില്ലെന്ന് കര്‍ഷകര്‍ പറയുന്നു.