ഓൺലൈൻ പഠനം മുടങ്ങി ആദിവാസിക്കുട്ടികൾ
Mail This Article
അമ്പലവയൽ∙ ക്ലാസുകൾ വീണ്ടും ഓൺലൈൻ ആയിട്ടും ആദിവാസിമേഖലയിലെ പഠനകേന്ദ്രങ്ങൾ അടഞ്ഞു കിടക്കുന്നു. കോവിഡിന്റെ ആദ്യഘട്ടങ്ങളിൽ ക്ലാസുകൾ ഓൺലൈൻ ആയപ്പോൾ ആദിവാസിമേഖലയിൽ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനാണ് ജില്ലയിൽ പഠനകേന്ദ്രങ്ങൾ ആരംഭിച്ചത്. എന്നാൽ മാസങ്ങൾക്ക് മുൻപ് കോവിഡ് കുറഞ്ഞ് സ്കൂളുകൾ തുറന്നതോടെ പഠനകേന്ദ്രങ്ങൾ പ്രവർത്തനം നിർത്തുകയായിരുന്നു. കോവിഡ് വർധിച്ച പശ്ചാത്തലത്തിൽ ക്ലാസുകൾ വീണ്ടും ഓൺലൈനായി മാറിയെങ്കിലും പഠനകേന്ദ്രങ്ങൾ തുറക്കാൻ നടപടിയായില്ല. ഇതോടെ ആദിവാസിമേഖലയിൽ ഭൂരിഭാഗം വിദ്യാർഥികളും പഠനം നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.
ജില്ലയിൽ 230 പഠനകേന്ദ്രങ്ങളാണ് പ്രവർത്തിച്ചിരുന്നത്. ഓൺലൈൻ സംവിധാനം ലഭ്യമല്ലാത്തതും പഠനസൗകര്യങ്ങൾ കുറഞ്ഞതുമായ ആദിവാസിമേഖലയിൽ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ഇൗ കേന്ദ്രങ്ങൾ ഏറെ സഹായകമായിരുന്നു. ഓൺലൈൻ ക്ലാസിന്റെ ആദ്യഘട്ടത്തിൽ മേഖലയിലെ വിദ്യാർഥികളെല്ലാം പഠനം മുടങ്ങിയ അവസ്ഥയിലായപ്പോഴാണ് ടിവിയും പഠനോപകരണങ്ങളും അനുബന്ധസൗകര്യങ്ങളുമെല്ലാമായി പഠനകേന്ദ്രങ്ങൾ ഒരുക്കിയത്.
കോളനികളിലും ഒഴിഞ്ഞുകിടന്ന വീടുകളിലും ക്ലബ്ബുകളുടെ കെട്ടിടങ്ങളിലുമായും, പുതിയ ഷെഡുകൾ പണിതുമാണ് ജില്ലയിലാകെ പഠനകേന്ദ്രങ്ങൾ ഒരുക്കിയത്. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾക്ക് പുറമേ സ്കൂളുകളുടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനും പഠനകേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കി. സർക്കാരിന്റെ സഹായവും ലഭിച്ചിരുന്നു. കോവിഡ് മൂന്നാം തരംഗത്തിൽ ക്ലാസുകൾ വീണ്ടും ഓൺലൈൻ ആയതോടെ ആദിവാസി മേഖലയിലെ വിദ്യാർഥികൾക്ക് പഠനസൗകര്യമില്ലാതായിരിക്കുകയാണ. പഠനകേന്ദ്രങ്ങൾ പുനരാരംഭിച്ചില്ലെങ്കിൽ ഒട്ടേറെ കുട്ടികൾ ഓൺലൈൻ ക്ലാസുകളിൽ നിന്നും പഠനപ്രവർത്തനങ്ങളിൽ നിന്നും പുറത്താകുമെന്നു വിദ്യാഭ്യാസ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.