കാട് മൂടി കരണി മിനി സ്റ്റേഡിയം
Mail This Article
പനമരം∙ കായികപ്രേമികളെ നിരാശരാക്കി കണിയാമ്പറ്റ പഞ്ചായത്തിലെ കരണി മിനി സ്റ്റേഡിയം മാലിന്യംതള്ളൽ കേന്ദ്രമായി മാറുന്നു. ക്രിക്കറ്റ്, ഫുട്ബോൾ അടക്കമുള്ള ഒട്ടേറെ മത്സരങ്ങൾ നടന്ന മൈതാനം അധികൃതരുടെ അനാസ്ഥ മൂലം ഇപ്പോൾ കാടുമൂടി സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. കായിക താരങ്ങളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം കരണി ടൗണിനു സമീപത്തെ മൈതാനം നന്നാക്കാൻ നടപടിയെടുത്തിരുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കുറച്ചു ഭാഗം മണ്ണിട്ടെങ്കിലും ബാക്കി പ്രവൃത്തികൾ പൂർത്തീകരിച്ചില്ല.
പല തവണ ഇതേക്കുറിച്ചു പരാതിപ്പെട്ടെങ്കിലും അധികൃതർ തിരിഞ്ഞു പോലും നോക്കാതെ കായിക മേഖലയെ അവഗണിക്കുകയാണെന്നു നാട്ടുകാർ പറയുന്നു. നിലവിൽ കല്ലും മുള്ളും നിറഞ്ഞ് കളിക്കാൻ പറ്റാത്ത അവസ്ഥയാണ്. കൂടാതെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൊണ്ട് മൈതാനം നിറഞ്ഞിട്ടുണ്ട്. കുട്ടികൾ അടക്കമുള്ളവർ മൈതാനത്തെ കയ്യൊഴിഞ്ഞതോടെ സാമൂഹികവിരുദ്ധർ സ്റ്റേഡിയം കയ്യടക്കിയിരിക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും മൈതാനത്ത് മദ്യക്കുപ്പിയും മറ്റ് മാലിന്യങ്ങളും കുന്ന് കൂടുന്നു. എത്രയും പെട്ടെന്ന് സ്റ്റേഡിയത്തിന്റെ ബാക്കി പ്രവൃത്തികൾ പൂർത്തിയാക്കി ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം.