അഭിഭാഷകന്റെ ആത്മഹത്യ; പ്രതിഷേധവുമായി ജനം
Mail This Article
പുൽപള്ളി ∙ കടബാധ്യതയും ജപ്തിയും ജീവനെടുത്ത ഇരുളത്തെ അഭിഭാഷകൻ മുണ്ടാട്ടുചുണ്ടയിൽ ടോമിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവരുടെ പേരിൽ നടപടി വേണമെന്നു സർവകക്ഷി കർമസമിതി ആവശ്യപ്പെട്ടു. സ്ഥലവും വീടും വിറ്റ് ബാധ്യതകൾ തീർക്കാമെന്ന ഉറപ്പ് ടോമിയും പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് നാട്ടിലെ പൊതുപ്രവര്‍ത്തകരും അയല്‍വാസികളും ഉറപ്പുനല്‍കിയിട്ടും അതൊന്നും കേള്‍ക്കാന്‍ തയാറാകാതെ ജപ്തിഭീഷണി മുഴക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം.
ജപ്തി പാടില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരായാണു സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥരും ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചതെന്നും യോഗം ചൂണ്ടിക്കാട്ടി.ഇന്നു 11 മണിക്ക് ടോമിയുടെ സംസ്കാരത്തിനു ശേഷം 2 മണിക്ക് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ പുല്‍പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. എ.വി.ജയന്‍, എന്‍.എം.രംഗനാഥ്, എ.ജെ.കുര്യന്‍, പി.എം.ഷാജഹാന്‍, വി.എസ്.ഷിബി എന്നിവര്‍ പ്രസംഗിച്ചു.
ബാങ്കിനു മുന്നിൽ ഇന്നുമുതല്‍ സമരമെന്ന് റിലീഫ് ഫോറം
കടക്കെണിയിലായ അഭിഭാഷകന്റെ മരണത്തിനുത്തരവാദികളായവരുടെ പേരില്‍ നടപടിയെടുക്കും വരെ ആരോപണവിധേയമായ പുല്‍പള്ളിയിലെ ബാങ്ക് തുറക്കാന്‍ അനുവദിക്കില്ലെന്ന് ഫാര്‍മേഴ്സ് റിലീഫ് ഫോറം പ്രഖ്യാപിച്ചു. ഇന്നുമുതല്‍ ബാങ്കിനു മുന്നില്‍ സമരം ആരംഭിക്കും. വയനാട്ടിലെ ജനങ്ങളുടെ കടബാധ്യതകളും ജപ്തി സാഹചര്യവും സര്‍ക്കാര്‍ ഗൗരവമായെടുക്കണമെന്നും ജില്ലാ പ്രസിഡന്റ് പി.എം.ജോര്‍ജ് ആവശ്യപ്പെട്ടു.