ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്
Mail This Article
കൽപറ്റ ∙ ഭാര്യയെ കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനു കോടതി ജീവപര്യന്തം തടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പനമരം കാരയ്ക്കാമല കാഞ്ഞായി മജീദിനെയാണ് (52) ഭാര്യ സുഹ്‌റയെ (40) കൊലപ്പെടുത്തിയ കേസിൽ ജില്ലാ അഡീഷനൽ സെഷൻസ് കോടതി (2) ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്നു കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
2016 സെപ്റ്റംബർ 8 നാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ വീട്ടിൽ നിന്നു കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ കഴുത്തിൽ തോർത്തു മുറുകി അനക്കമറ്റ നിലയിലായിരുന്നു സുഹ്‌റ. പന്തികേട് തോന്നിയ അയൽക്കാർ അറിയിച്ചതനുസരിച്ച് എത്തിയ പനമരം പൊലീസ് മരണം സ്ഥിരീകരിച്ചു. കൊലപാതകമാണെന്ന സംശയത്തിൽ മജീദിനെ കസ്റ്റഡിയിലെടുത്തു.
വഴക്കിനിടെ സുഹ്ഹ കഴുത്തിൽ തോർത്തു മുറുക്കി ആത്മഹത്യ ചെയ്തുവെന്നാണ് മജീദ് പൊലീസിനു ആദ്യം മൊഴി നൽകിയത്. എന്നാൽ, വിശദമായ ചോദ്യംചെയ്യലിൽ സുഹ്‌റ കഴുത്തിൽ ചുറ്റിയ തോർത്തിന്റെ അഗ്രഭാഗങ്ങളിൽ പിടിച്ചു വലിച്ചതായി സമ്മതിച്ചു. മരിക്കുമെന്ന് പറഞ്ഞു സുഹ്‌റ കഴുത്തിൽ ചുറ്റിയ തോർത്തിൽ കൊന്നു തരാമെന്നു പറഞ്ഞ് താൻ പിടിച്ചുവലിച്ചതായി പ്രതി വെളിപ്പെടുത്തുകയായിരുന്നു. അന്നത്തെ മീനങ്ങാടി സിഐ എം.വി. പളനിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനായി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.