വെണ്ണിയോട് പുഴയിൽ കനത്ത ഒഴുക്ക്; കരയ്ക്കു കയറി ചീങ്കണ്ണി കുഞ്ഞുങ്ങൾ
Mail This Article
വെണ്ണിയോട് ∙ വേനൽ മഴ നീണ്ടുനിൽക്കുകയും മഴ ശക്തമാവുകയും ചെയ്തതോടെ വെണ്ണിയോട് പുഴയിൽ നിന്ന് ചീങ്കണ്ണിക്കുഞ്ഞുങ്ങൾ കരകയറി. ടൗണിനോട് ചേർന്നു വലിയ പുഴയുടെ കരയിലാണു തിങ്കളാഴ്ച വൈകിട്ടോടെ 24 ചീങ്കണ്ണി കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇതിനെ നാട്ടുകാർ ബക്കറ്റിൽ സൂക്ഷിച്ച് ഇന്നലെ രാവിലെ വനംവകുപ്പിന് കൈമാറി. പുഴയിൽ ചീങ്കണ്ണികൾ ധാരാളമുണ്ടെന്നു നാട്ടുകാർ പറയുന്നു. വേനലിൽ പലപ്പോഴും കരയിൽ കയറി കിടക്കുന്നതും കാണാറുണ്ട്. വെണ്ണിയോട് വലിയ പുഴയും ചെറിയ പുഴയും ചേർന്ന് ഒഴുകി കബനിയിലാണ് ചെന്നെത്തുന്നത്.
വർഷങ്ങൾക്ക് മുൻപ് ഒഴുക്ക് കുറഞ്ഞ സമയത്ത് കബനിയിൽ നിന്ന് എത്തി പെരുകിയതാവാനാണു സാധ്യത. ചീങ്കണ്ണികൾ വർധിച്ചതോടെ പുഴകളിൽ സ്വാഭാവിക മത്സ്യങ്ങൾ പൂർണമായി ഇല്ലാതായതായി പൊതു പ്രവർത്തകൻ ഗഫൂർ വെണ്ണിയോട് പറഞ്ഞു. കഴിഞ്ഞ മഴക്കാലത്ത് പെരുമ്പാമ്പുകളെയും പുഴയിൽ കണ്ടിരുന്നു. ഇതോടൊപ്പം പുഴയ്ക്ക് സമീപത്തെ വയലുകളിൽ തവളകളും പെരുകിയിട്ടുണ്ട്.