വേലിയമ്പത്ത് ഭീതി വിതച്ച് ഒറ്റയാന്റെ വിളയാട്ടം
Mail This Article
പുൽപള്ളി ∙ നെയ്ക്കുപ്പ വനത്തിൽ നിന്നു സ്ഥിരമായി നാട്ടിലിറങ്ങുന്ന ഒറ്റയാനെ ഭയന്നു ഗ്രാമവാസികൾ. മരകാവ്, കാപ്പിക്കുന്ന്, മൂഴിമല, കൊട്ടമുരട്ട്, പ്രദേശങ്ങളിലാണു രണ്ടാഴ്ചയായി ആന മുടങ്ങാതെ എത്തുന്നത്. രാവിലെ പാല്‍ അളക്കാനും പള്ളിയിലും മറ്റും പോകുന്നവര്‍ ആന ഭീതിയിലാണ്. വേലിയമ്പം-നെയ്ക്കുപ്പ റോഡില്‍ പുലര്‍കാല യാത്രക്കാരും ഒറ്റയാനെ ഭയന്നുപോകുന്നു. വാഹനങ്ങളുടെ പിന്നാലെ ഓടിയെത്തുന്ന ആന അപകടകാരിയാണെന്നു നാട്ടുകാര്‍ പറയുന്നു.
വനാതിര്‍ത്തിയിലെ എല്ലാ പ്രതിരോധ സംവിധാനങ്ങളും തകര്‍ന്നടിഞ്ഞു കിടക്കുന്നതാണു പ്രശ്നം. നാട്ടില്‍ ചക്ക സീസണായതോടെ ഇനിയും ശല്യം വര്‍ധിക്കുമെന്നു വനപാലകരും പറയുന്നു. വനാതിര്‍ത്തിയിലെ കര്‍ഷകരില്‍ പലരും തോട്ടത്തിലെ ചക്ക വെട്ടിമാറ്റി. കഴിഞ്ഞ വര്‍ഷവും ഈ സമയത്ത് വേലിയമ്പം പ്രദേശത്ത് ആനശല്യം രൂക്ഷമായിരുന്നു.
സന്ധ്യയോടെ കാടിറങ്ങുന്ന ആന നേരം പുലരും വരെ തോട്ടങ്ങളിലൂടെ തിന്നുമദിച്ചു നടക്കുന്നു. സ്ഥിരമായി നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന ആനയെ ഉള്‍വനത്തിലേക്കു തുരത്തണമെന്നും വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.