കൈപ്പഞ്ചേരി സ്ഫോടക വസ്തു കേസ്: ജലറ്റിൻ സ്റ്റിക് മോഷണത്തിനിടെ എടുത്തതെന്ന് പ്രതികളുടെ മൊഴി
Mail This Article
ബത്തേരി ∙ കൈപ്പഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ ജലറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്ത കേസിൽ അറസ്റ്റിലായ കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദിനെ (37)യും സഹോദരൻ അഷ്റഫിനെ (46)യും പൊലീസ് വീട്ടിലെത്തിച്ചു തെളിവെടുത്തു. വീടിനു പിറകിലായി കുഴിച്ചിട്ട ജലറ്റിൻ സ്റ്റിക്കുകൾ ഷൈബിൻ അഷ്റഫ് തന്നു വിട്ടതല്ലെന്നും ഷൈബിന്റെ വീട് ആക്രമിച്ച് മൊബൈൽ ഫോണുകളും മറ്റും തട്ടിയെടുത്തപ്പോൾ അതിനൊപ്പം ലഭിച്ച പായ്ക്കറ്റുകളിൽ ഉണ്ടായിരുന്നതാണെന്നും നൗഷാദ് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥൻ എസ്ഐ പി.ഡി. റോയിച്ചൻ പറഞ്ഞു.
ക്വട്ടേഷനോ മറ്റു കാര്യങ്ങൾക്കോ ആയി തന്നു വിട്ടതല്ലെന്നും മറ്റു കാര്യങ്ങൾ അറിയില്ലെന്നുമാണ് ഇരുവരും പറയുന്നതെന്നും പൊലീസ് പറഞ്ഞു. കുഴിയിൽ നിന്നു ലഭിച്ച ജലറ്റിൻ സ്റ്റിക്കുകൾ രാസപരിശോധനയ്ക്കായി അയയ്ക്കും. രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ച ഇരുവരെയും തെളിവെടുപ്പ് പൂർത്തിയാക്കി ഇന്നലെ വീണ്ടും റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ പത്തേ മുക്കാലോടെയാണു നൗഷാദിനെയും അഷ്റഫിനെയും കൈപ്പഞ്ചേരിയിലുള്ള വീട്ടിൽ എത്തിച്ചത്.
ജലറ്റിൻ സ്റ്റിക്കുകൾ ലഭിച്ച സ്ഥലം ചൂണ്ടിക്കാട്ടി ഇവിടെ തന്നെയല്ലെ സ്ഫോടകവസ്തുക്കൾ കുഴിച്ചിട്ടത് എന്നു ചോദിച്ച് പൊലീസ് വ്യക്തത വരുത്തി. മിനിറ്റുകൾക്കുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. സ്ഫോടക വസ്തുക്കൾ ഷൈബിൻ തന്നു വിട്ടതല്ല, മറ്റു സാധനങ്ങൾ എടുക്കുമ്പോൾ വീട്ടിൽ നിന്നു ലഭിച്ചതാണെന്നാണ് അറസ്റ്റിലായവർ പറയുന്നതെങ്കിലും സംഭവത്തിൽ വ്യക്തത വരുത്താൻ പൊലീസ് കൂടുതൽ അന്വേഷണം നടത്തിയേക്കും. ജലറ്റിൻ സ്റ്റിക്കുകൾ ഷൈബിന്റ വീട്ടിൽ സൂക്ഷിച്ചിരുന്നതാണെന്നു മൊഴികളിലുള്ളതിനാൽ അന്വേഷണം ഷൈബിനിലേക്കും നീളും.
നിലമ്പൂർ മുക്കട്ടയിലുള്ള വസതിയിൽ ജലറ്റിൻ സ്റ്റിക്കുകൾ ഷൈബിൻ എന്തിന് സൂക്ഷിച്ചു എന്നും ചോദ്യം വരും. ഷൈബിന്റെ വീട്ടിൽ അക്രമം നടത്തി മൊബൈൽ ഫോണുകളും മറ്റും എടുക്കുമ്പോൾ അബദ്ധത്തിൽ ലഭിച്ചതാണ് ജലറ്റിൻ സ്റ്റിക്കുകളെന്നത് അത്ര വിശ്വസനീയമല്ലെന്നു പൊലീസ് പറയുന്നുയുന്നു. ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കല്ല ജലറ്റിൻ സ്റ്റിക് കൊണ്ടു വന്നത് എന്ന തരത്തിലാണ് മൊഴികൾ. സ്ഫോടകവസ്തു കേസിന് പുറമേ ഷൈബിൻ അഷ്റഫ് ഉൾപ്പെട്ട ഷാബാ ഷരീഫ് കൊലപാതക കേസിലും അറസ്റ്റിലാണ് നൗഷാദ്. കഴിഞ്ഞ 28നാണ് ഇവരുടെ വീടിന് സമീപത്ത് ജലറ്റിൻ സ്റ്റിക്കുകൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.