സ്വകാര്യ ഫാമിൽ വളർത്തു മൃഗങ്ങളോടു ക്രൂരതയെന്ന്
Mail This Article
വെള്ളമുണ്ട ∙ കൃത്യമായ പരിചരണവും ഭക്ഷണവും നൽകാതെ സ്വകാര്യ വ്യക്തിയുടെ ഫാമിൽ മൃഗങ്ങളോടു വൻ ക്രൂരത കാണിക്കുന്നതായി പരാതി. മംഗലശ്ശേരി മലയുടെ സമീപത്തെ വലക്കോട്ടിൽ പ്രദേശത്താണു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാം പ്രവർത്തിക്കുന്നത്. കുതിര, പശു, മുയൽ, താറാവ്, വിവിധയിനം പക്ഷികൾ, അലങ്കാര മൃഗങ്ങൾ എന്നിവയാണ് ഇവിടെയുള്ളത്‍. ഇവയ്ക്ക് ആവശ്യമായ ഭക്ഷണമോ പരിചരണമോ ലഭിക്കാത്ത അവസ്ഥയാണ്.
3 മാസം മുൻപാണ് ഇവിടെ ഫാം പ്രവർത്തനം തുടങ്ങിയത്. തുടക്കത്തിൽ മികച്ച പരിപാലനമായിരുന്നെങ്കിലും പിന്നീട് അത് ഉണ്ടായില്ല. ഇതിനിടെ ഒട്ടേറെ മൃഗങ്ങൾ ചത്തു പോയതായും നാട്ടുകാർ പറയുന്നു. വൃത്തിഹീനമായ രീതിയിൽ ഫാം പ്രവർത്തിക്കുന്നതു സമീപവാസികൾക്കും ദുരിതമാകുകയാണ്. പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിൽ ഫാം പ്രവർത്തിക്കുന്നത് അനധികൃതമാണെന്നു കണ്ടെത്തിയിട്ടുണ്ട്. മിക്ക മൃഗങ്ങളും ഭക്ഷണം ലഭിക്കാതെ അവശ നിലയിലായിട്ടുണ്ട്. ഫാമിലേക്ക് എത്താൻ വഴി സൗകര്യം പോലുമില്ല. പഴയ ഒരു വീട് ആണ് ഫാം ആയി പ്രവർത്തിക്കുന്നത്. ഇതേതുടർന്നു മൃഗ സംരക്ഷണ വകുപ്പ് അധികൃതർക്കും പൊലീസിലും പഞ്ചായത്ത് അധികൃതർ പരാതി നൽകി.