വനത്തിൽ മുള വളർത്താൻ വിത്ത് പന്തുമായി തമിഴ്നാട് വനംവകുപ്പ്; ആദ്യ ഘട്ടത്തിൽ 1000 വിത്ത് പന്തുകൾ വിതറി
Mail This Article
ഗൂഡല്ലൂർ ∙ വനങ്ങളിൽ മുള വളർത്തുന്നതിനായി മുളയുടെ വിത്തുകൾ ജൈവ വളങ്ങൾ നിറച്ചു പന്ത് രൂപത്തിലാക്കി വനത്തിൽ വിതറി. പന്തല്ലൂർ, ദേവാല നാടുകാണി വനങ്ങളിലാണു വനംവകുപ്പ് ജീവനക്കാരും ഗൂഡല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളും ചേർന്നു വനത്തിൽ മുള വിത്തിട്ടത്. 10,000 വിത്ത് പന്തുകൾ വനത്തിൽ വിതറാനായി തയാറാക്കിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ 1,000 വിത്ത് പന്തുകൾ വനത്തിൽ വിതറി. വനത്തിലെ മുളകൾ പൂത്ത് നശിച്ചതോടെ ആനകളുടെ ഇഷ്ട ഭക്ഷണമായ മുളയും നാമവശേഷമായി. വനത്തിൽ ഭക്ഷണം കുറഞ്ഞതോടെ വനത്തിനു പുറത്തേക്കു കാട്ടാനകളും കടന്നുതുടങ്ങി. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കാനായി വനത്തിൽ മുളകൾ വളർത്താനാണു വിത്ത് പന്തുകൾ വനത്തിൽ വിതറിയത്.
സ്വർണ ഖനനത്തിൽ നശിച്ച ദേവാല ഗോൾഡ് മൈൻ വനത്തിൽ വന്യജീവികളുടെ ഭക്ഷ്യ ശൃംഖല വികസിപ്പിച്ചു വനത്തെ സംരക്ഷിക്കാനുള്ള നടപടികളാണു നടക്കുന്നത്. ഈ വർഷം 10,000 വിത്ത് പന്തുകൾ വനത്തിൽ വിതറുമെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു.