ഭൂമിയും വീടും ആവശ്യപ്പെട്ട് കഞ്ഞിവയ്പ് സമരവുമായി മല്ലികപ്പാറ ഊര് നിവാസികൾ
Mail This Article
കൽപറ്റ ∙ കൃഷി ഭൂമിക്കും ഉപയോഗപ്രദമായ വീടും അനുവദിക്കണമെന്നാവശ്യപ്പെട്ട് തോൽപെട്ടി മല്ലികപ്പാറ ഊര് നിവാസികൾ സിവിൽ സ്റ്റേഷനു മുന്നിൽ കഞ്ഞി വയ്പ് സമരം നടത്തി. വയനാട് വന്യജീവി സങ്കേതത്തിലെ തോൽപെട്ടി റേഞ്ചിലെ അരണപ്പാറ മല്ലികപ്പാറ കോളനിയിൽ നിന്ന് 2015ൽ കുടിയൊഴിഞ്ഞ കാട്ടുനായ്ക്ക കുടുംബങ്ങളാണു സമരത്തിനെത്തിയത്. കുറുക്കൻമൂല ആക്‌ഷൻ കൗൺസിൽ പ്രവർത്തകരും സമരത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു പങ്കെടുത്തു.
ആവശ്യമായ കൃഷിയോഗ്യമായ ഭൂമിയും വീടും തരാൻ തിരുനെല്ലി പഞ്ചായത്തിൽ തന്നെ സാധ്യതകൾ ഉണ്ടെന്നിരിക്കെ, ലൈഫ് മിഷൻ, സ്വപ്ന പദ്ധതി എന്നിങ്ങനെ പല പേരിലും 4 സെന്റ് ഭൂമിയും ചോർന്നൊലിക്കുന്ന വീടും ചതുപ്പ് നിലത്തിൽ അനുവദിച്ച് കോളനികളിൽ തളച്ചിടുകയാണെന്ന് സമരക്കാർ ആരോപിച്ചു.
സമരം ‘മക്തബ്’ പത്രാധിപർ കെ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എം. ഗൗരി അധ്യക്ഷത വഹിച്ചു. അഭിറാം മല്ലികപ്പാറ, അമ്മിണി കുറുക്കൻമൂല, ആദിവാസി വിമോചന മുന്നണി നേതാവ് അരുവിക്കൽ കൃഷ്ണൻ, സെയ്ത് കുടുവ, അജയൻ മണ്ണൂർ, മുജീബ് റഹ്മാൻ, വിനു ഗാജഗഡി, പാർവതി ഗാജഗഡി, ഷാന്റോ ലാൽ, സി.കെ. ഗോപാലൻ, സി.പി. നഹാസ്, മീനാക്ഷി ചക്കിണി എന്നിവർ പ്രസംഗിച്ചു.