സ്കൂൾ വാഹന പരിശോധന: 23 ബസുകൾ പാസായില്ല
Mail This Article
കൽപറ്റ ∙ ആർടിഒയുടെ കീഴിൽ സ്കൂൾ വാഹനങ്ങൾക്കുള്ള പരിശോധന ക്യാംപ് എംസിഎഫ് ഗ്രൗണ്ടിൽ ആരംഭിച്ചു. ആദ്യദിനം പരിശോധനയ്ക്കെത്തിയ 60 വാഹനങ്ങളിൽ 23 ബസ്സുകൾക്ക് യോഗ്യത നേടാനായില്ല. ഇവയ്ക്കായി ഇന്നു വീണ്ടും പരിശോധന നടത്തും. സ്കൂൾ ബസ് ഡ്രൈവർമാർക്ക് ഉള്ള സുരക്ഷാ പരിശീലന ക്ലാസ് 30ന് രാവിലെ 9.30ന് സിവിൽ സ്റ്റേഷൻ ആർടിഒ ഹാളിൽ നടത്തും. പരിശീലനത്തിന് എത്തുന്നവർ ഒറിജിനൽ ഡ്രൈവിങ് ലൈസൻസും സ്റ്റാംപ് സൈസ് ഫോട്ടോയും കൊണ്ടുവരണം.
പരിശീലനം ലഭിച്ച ഡ്രൈവർമാർക്ക് സേഫ് ഡ്രൈവർ കാർഡ് അന്നു തന്നെ നൽകും. ഈ കാർഡ് ഇല്ലാത്തവരെ സ്കൂൾ ബസ്സുകൾ ഓടിക്കാൻ അനുവദിക്കില്ലെന്ന് ആർടിഒ ഇ.മോഹൻദാസ് അറിയിച്ചു. സ്കൂൾ ബസ് ഡ്രൈവർമാരുടെ യൂണിഫോം വൈറ്റ് ഷർട്ടും കറുപ്പ് കളർ പാന്റും ആയി പരിഷ്ക്കരിച്ചിട്ടുണ്ട്. ഇനി മുതൽ ഈ യൂണിഫോം ആയിരിക്കണം ധരിക്കേണ്ടത്.
സ്കൂളിന്റെ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടു പോകുന്നതുമായ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസ് ജൂൺ 8ന് രാവിലെ 10ന് ആർടിഒ ഹാളിൽ നടക്കും. പങ്കെടുക്കുന്നവർക്ക് നൽകുന്ന ഐഡി കാർഡ് ഇത്തരം വാഹനം ഓടിക്കുന്നതിന് നിർബന്ധമാണ്. ജൂൺ 4ന് സ്കൂൾ സേഫ്റ്റി ഓഫിസർമാർക്കുള്ള ക്ലാസും രാവിലെ 10 ന് നടത്തും.
മാനന്തവാടി ∙ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മാനന്തവാടി സബ് ആർടിഒ പരിധിയിലെ സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന ആരംഭിച്ചു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ജി. ഗിരീഷ്, എഎംവിഐ കെ.വി.നിജു, ബി.കെ.മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആദ്യഘട്ട പരിശോധനയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന സ്കൂൾ വാഹനങ്ങൾക്ക് നാളെ രാവിലെ 10 മുതൽ 12 വരെ മക്കിയാട് ഹോളി ഫെയ്സ് സ്കൂളിലും ഉച്ചയ്ക്ക് 2 മുതൽ മാനന്തവാടി ഹിൽ ബ്ലൂംസ് സ്കൂളിലും പരിശോധനാ ക്യാംപുകൾ നടത്തും.