വീണ്ടും കടുവാഭീതി; കടുവയെ കണ്ടത് ചീനപ്പുല്ല് എസ്റ്റേറ്റിൽ കാടു വെട്ടാനെത്തിയവർ
Mail This Article
ബത്തേരി ∙ ടൗണിൽ ചീനപ്പുല്ല്, ദൊട്ടപ്പൻകുളം ഭാഗത്തു വീണ്ടും കടുവയെത്തി. ചീനപ്പുല്ല് എസ്റ്റേറ്റിൽ കാടു വെട്ടാനെത്തിയവരാണ് ഇന്നലെ രാവിലെ ആദ്യം കടുവയെ കണ്ടത്. തുടർന്നു പ്രദേശവാസിയായ നെയ്യിൽ അസീസിന്റെ കൃഷിയിടത്തിലും കടുവയെത്തി. ഇവിടെ കടുവയുടെ കാൽപാടുകൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കോൺഗ്രസ് നേതാവ് ഡി.പി. രാജശേഖരന്റെ വീടിനു മുൻപിലും കടുവയെ കണ്ടു. വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് ബത്തേരി റേഞ്ച് അധികൃതരും ആർആർടി സംഘവും സംഘവും സ്ഥലത്തെത്തി.
കക്കോടൻ എസ്റ്റേറ്റിന് സമീപം ഇരജീവിയുടെ അവശിഷ്ടങ്ങളുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്നു വനപാലകർ അവിടെയും തിരച്ചിൽ നടത്തി. ഉച്ചയോടെ വയനാട് വന്യജീവി സങ്കേതം വാർഡൻ എസ്. നരേന്ദ്രബാബുവും സ്ഥലത്തത്തി. കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു നിരീക്ഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ദൊട്ടപ്പൻകുളം, പൂതിക്കാട്, കട്ടയാട് എന്നിവിടങ്ങളിൽ സമീപ ദിവസങ്ങളിൽ കണ്ട കടുവ തന്നെയാണ് ഇന്നലെ ചീനപ്പുല്ലിലും എത്തിയതെന്നാണു നിഗമനം. രണ്ടു മാസത്തോളമായി ബത്തേരി ടൗണിന്റെ സമീപ പ്രദേശങ്ങളിൽ മിക്ക ദിവസങ്ങളിലും കടുവ സാന്നിധ്യമുണ്ട്. മന്ദംകൊല്ലിയിൽ പശുവിനെ ആക്രമിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
കടുവയെ കൂടു സ്ഥാപിച്ച് പിടികൂടണമെന്നു നഗരസഭയിൽ ചേർന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ നഗരസഭ പ്രമേയം പാസ്സാക്കുകയുമുണ്ടായി. കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ എടുത്തു വരികയാണെന്നു വനംവകുപ്പ് പറയുമ്പോഴും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണു വിവരം.