ആറാട്ടുപാറയിലെ കാട്ടാനയാക്രമണം: നാട്ടുകാർ റോഡ് ഉപരോധിച്ചു
Mail This Article
ഗൂഡല്ലൂർ ∙ ആറാട്ടുപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ചായക്കടക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ആക്രമണകാരിയായ കാട്ടാനയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഗ്ലൻവെൻസിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. തുടർന്നു കാട്ടാനയെ പിടികൂടുമെന്ന് എസിഎഫ് ശ്രീനിവാസന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനെ തുടർന്നാണു റോഡ് ഉപരോധം അവസാനിപ്പിച്ചത്. കാട്ടാനയെ കാട്ടിലേക്കു തുരത്താനുള്ള നടപടികളാണ് വനം വകുപ്പ് നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
വ്യാഴാഴ്ച രാവിലെയാണ് ആറാട്ടുപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ചായക്കട ഉടമയായ ആനന്ദ് കുമാർ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടോടെ ഈ പ്രദേശത്ത് മുതുമല ആനപ്പന്തിയില്‍ നിന്നു ശ്രീനിവാസൻ, വിജയ് എന്നീ താപ്പാനകളെ എത്തിച്ചിരുന്നു. കാട്ടാനയെ പിടികൂടി മുതുമലയിലേക്കു മാറ്റണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. ആറാട്ടുപാറയിലും പരിസര ഗ്രാമങ്ങളിലുമായി ഈ കാട്ടാന ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം വരുത്തിയിട്ടുണ്ട്.
പകലിൽ നാട്ടിലിറങ്ങി വിലസുന്ന കാട്ടാനയെ വനത്തിലേക്ക് തുരത്തണമെന്ന് ഒരു മാസമായി നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല. തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾ കൂടുതലുള്ള പ്രദേശമാണിത്. കാട്ടാനയുടെ ആക്രമണത്തിൽ ഇരയാകുന്നതും സാധാരണക്കാരാണ്. കാട്ടാനയെ കാട്ടിലേക്കു തുരത്തിയാലും തിരികെ നാട്ടിലെത്തും. സ്ഥായിയായ പരിഹാരമാണു വേണ്ടതെന്നു നാട്ടുകാർ പറഞ്ഞു.