ADVERTISEMENT

ബത്തേരി ∙ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കിയുള്ള സുപ്രീം കോടതി വിധിയുടെ പാശ്ചാത്തലത്തിൽ വയനാട് വന്യജീവി സങ്കേതത്തിന്റെ പേരിലും സമരങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കെ വന്യജീവി സങ്കേതമാകുന്നതിനുള്ള നടപടിക്രമങ്ങൾ ഇതുവരെ വയനാട് നടപ്പാക്കിയിട്ടില്ലെന്നു വാദം. പൂർണ അർഥത്തിൽ വന്യജീവി സങ്കേതമാകണമെങ്കിൽ വന്യജീവി സംരക്ഷണ നിയമം 26എ പ്രകാരമുള്ള വിജ്ഞാപനം ഇറക്കേണ്ടതുണ്ട്. വയനാട് വന്യജീവി സങ്കേതത്തിന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നാണ് വാദം.

വന്യജീവി സങ്കേതത്തിന്റെ വെബ് സൈറ്റിൽ കേരള വനനിയമ പ്രകാരമുള്ള സർക്കാർ നോട്ടിഫിക്കേഷൻ മാത്രമേയുള്ളു. 1973 മേയ് 30ന് കേരള ഫോറസ്റ്റ് ആക്ട് പ്രകാരമാണ് ജില്ലയിലെ 344 ചതുരശ്ര കിലോമീറ്റർ വരുന്ന വനമേഖലയെ വയനാട് വന്യജീവി സങ്കേതം എന്നു പേരിട്ടു വിളിച്ചത്. എന്നാൽ 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവി സങ്കേതമെന്ന പദവി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ഇതുവരെ പൂർത്തീകരിച്ചിട്ടില്ലെന്നാണു വാദമുയരുന്നത്.

വന്യജീവി സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടുണ്ടോ അതോ ഇപ്പോഴും സംസ്ഥാനത്തിന്റെ പ്രത്യേക നിയന്ത്രണമുള്ള റിസർവ് ഫോറസ്റ്റിന്റെ പരിധിയിൽ മാത്രമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. അതേ സമയം വയനാട് വന്യജീവി സങ്കേതത്തോടു ചേർന്നു കിടക്കുന്ന കർണാടകയിലെ ബന്ദിപ്പൂർ നാഷനൽ പാർക്ക് വന്യജീവി സംരക്ഷണ നിയമം വകുപ്പ് 35 പ്രകാരം 1974ൽ തന്നെ ദേശീയോദ്യാനമാക്കിയുള്ള വിജ്ഞാപന നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.

വന്യജീവി സങ്കേതമെന്ന പദവി ലഭിക്കണമെങ്കിൽ 1972ലെ വന്യജീവി സംരക്ഷണ നിയമം 26എ പ്രകാരം വിജ്ഞാപനം ഇറങ്ങേണ്ടതുണ്ടെന്ന് അഭിഭാഷകനായ ടി.എം. റഷീദ് പറയുന്നു. വിജ്ഞാപനം ഇറക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ വന്യജീവി സംരക്ഷണ നിയമം 66– (3), (4) പ്രകാരം കൽപിത പദവിയെങ്കിലും ലഭിക്കണം. 1991ലെ നിയമ ഭേദഗതിയിലൂടെ വന്യജീവി സങ്കേതങ്ങൾ രൂപീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറപ്പെടുവിച്ചിരുന്നു. 91ന് ശേഷം വയനാട് വന്യജീവി സങ്കേതം ഇതു പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

വന്യജീവി സങ്കേതം എന്ന പദവി ഉണ്ടെങ്കിൽ മാത്രമേ പരിസ്ഥിതി ലോല മേഖല നിർബന്ധമാക്കിയുള്ള സുപ്രീം കോടതി വിധി ബാധകമാകുകയുള്ളു. എന്നാൽ സംസ്ഥാന സർക്കാരിന്റെ കൈവശം റിസർവ് ഫോറസ്റ്റ് ആയി ഉണ്ടായിരുന്ന വനമേഖല പ്രത്യേകമായി വന്യജീവി സംരക്ഷണ നിയമം 26 എ പ്രകാരം വിജ്ഞാപനം ഇറക്കേണ്ടതില്ലെന്നും സംസ്ഥാന സർക്കാരിന്റെ വനനിയമ പ്രകാരമുള്ള 1973 മേയ് 30ലെ നോട്ടിഫിക്കേഷൻ മാത്രമേ ആവശ്യമുള്ളുവെന്നും വയനാട് വന്യജീവി സങ്കേതം എസിഎഫ് ജോസ് മാത്യു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com