ജീവനക്കാർ ജാഗ്രത പുലർത്തണം: മന്ത്രി എ.കെ. ശശീന്ദ്രൻ
Mail This Article
·ഫയൽ തീർപ്പാക്കൽ പുരോഗതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തുംഓഫിസുകളിൽ നോഡൽ ഓഫിസർമാരെ നിയോഗിക്കണം
കൽപറ്റ ∙ പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനം ഉറപ്പാക്കുകയെന്നത് ജനപക്ഷ സർക്കാരിന്റെ കടമയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാർ ഓഫിസുകളിലെ ഫയൽ തീർപ്പാക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് കലക്‌ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കാലതാമസമില്ലാതെ സേവനങ്ങൾ ലഭിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. ഇവ യഥാസമയം ലഭ്യമാകാതെ പോകുന്നത് അവർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കും.
ആവശ്യങ്ങൾ യഥാസമയം പരിശോധിച്ച് പരിഹാരം നൽകുന്ന കാര്യത്തിൽ ജീവനക്കാർ ജാഗ്രതയും സഹകരണവും പുലർത്തണം. കാര്യക്ഷമമായ സിവിൽ സർവീസിൽ നിന്ന് ജനങ്ങൾ അതാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ഓർമിപ്പിച്ചു.പെട്ടെന്ന് തീർപ്പാക്കാവുന്നവ, കോടതി കേസുകൾ, റവന്യു റിക്കവറി തുടങ്ങി ഓരോ വകുപ്പിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം, അവയുടെ സ്വഭാവം എന്നിവ സംബന്ധിച്ച കണക്കെടുപ്പു നടത്തി, അതിനനുസരിച്ചുളള കർമ പദ്ധതിയും തയാറാക്കണം.
ഫയൽ തീർപ്പാക്കൽ പുരോഗതി ഘട്ടംഘട്ടമായി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ റവന്യു, വനം, തദ്ദേശ സ്വയംഭരണ വകുപ്പുകളിലാണ് കൂടുതൽ ഫയലുകൾ തീർപ്പാക്കാനുളളതെന്ന് യോഗത്തിൽ വിലയിരുത്തി. ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി സെപ്റ്റംബർ 30 വരെ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കും. കലക്ടർ എ. ഗീത, ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാർ, എഡിഎം എൻ.ഐ. ഷാജു എന്നിവർ പങ്കെടുത്തു.