ഇതിനായിരുന്നോ ജില്ലാ ആശുപത്രിയുടെ പേരു മാറ്റി വയനാട് മെഡിക്കൽ കോളജ് എന്ന ബോർഡ് വച്ചത്?
Mail This Article
ജില്ലാ ആശുപത്രിയുടെ പേരു മാറ്റി വയനാട് മെഡിക്കൽ കോളജ് എന്ന ബോർഡ് സ്ഥാപിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രഖ്യാപനവും ഉദ്ഘാടനവും കഴിഞ്ഞു നാളേറെയായിട്ടും തുടർനടപടികൾക്കു വേഗമില്ല. ആശുപത്രിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണ് നിലവിലെ വെല്ലുവിളി. അത്യാസന്ന നിലയിൽ ചികിത്സ തേടി എത്തുന്ന രോഗികളെ ഇപ്പോഴും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടി വരുന്നു..
മാനന്തവാടി ∙ വാനോളം പ്രതീക്ഷ ഉയർത്തി പ്രവർത്തനം തുടങ്ങിയ വയനാട് ഗവ. മെഡിക്കൽ കോളജ് ബാലാരിഷ്ടത തീരാതെ ഉഴലുന്നു. ബ്രിട്ടിഷ് കാലത്ത് ഡിസ്പെൻസറിയായി പ്രവർത്തനം തുടങ്ങിയ ആശുപത്രി പിന്നീട് താലൂക്ക് ആശുപത്രിയായും ജില്ല രൂപീകരിച്ചപ്പോൾ ജില്ലാ ആശുപത്രിയായും ഉയർത്തി. 2021 ഫെബ്രുവരി 12നു മെഡിക്കൽ കോളജ് ആയി ഉയർത്തിയെങ്കിലും അതിനനുസൃതമായ മാറ്റമൊന്നും ഇപ്പോഴും ആശുപത്രിക്കില്ല.
അത്യാസന്ന നിലയിൽ ചികിത്സ തേടി എത്തുന്ന രോഗികളെ ഇപ്പോഴും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടി വരുന്നുണ്ട്. ചുരം താണ്ടി 100 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയ്ക്കിടെ ജീവൻ പൊലിയുന്നു. മുൻപ് താലൂക്ക് ആശുപത്രിയായിരുന്നപ്പോൾ ഉണ്ടായിരുന്ന കിടക്ക സൗകര്യം തന്നെയാണ് നിലവിൽ വയനാട് ഗവ മെഡിക്കൽ കോളജിലും ഉള്ളത്.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ ആശുപത്രി
സൂപ്പർ സ്പെഷ്യൽറ്റി സൗകര്യമുള്ള സർക്കാർ ആശുപത്രി എന്ന സ്വപ്നം യാഥാർഥ്യമായെങ്കിലേ ആദിവാസികൾ അടക്കമുള്ളവർക്കു മികച്ച ചികിത്സ ഉറപ്പുവരുത്താനാകൂ. ആശുപത്രിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണുവെല്ലുവിളി. മെഡിക്കൽ കോളജിലേക്കായി തസ്തികകൾ സൃഷ്ടിച്ചതല്ലാതെ മാറ്റം ഉണ്ടായിട്ടില്ല. ആഴ്ചയിൽ 2 ദിവസം ഒപിയും ഓപ്പറേഷൻ തിയറ്ററും മെഡിക്കൽ കോളജിന്റേതായി പ്രവർത്തിച്ച് വരുന്നുണ്ട്.
മെഡിസിൻ, ഇഎൻടി, ശിശുരോഗം, ത്വക് രോഗം, കണ്ണ്, റേഡിയോളജി വിഭാഗങ്ങളിലും പ്രഫസർമാരെ നിയമിച്ചിട്ടുണ്ട്. എങ്കിലും നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റുമാർ ഉൾപ്പെടെയുള്ളവരെ ഇതിന് ആനുപാതികമായ തസ്തികകൾ സൃഷ്ടിച്ച് നിയമിക്കാത്തതിനാൽ പ്രയോജനം ലഭിക്കുന്നില്ല.
എന്നു പാലിക്കും ഉറപ്പുകൾ?
തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്‌സ് ടൗണിൽ വയനാട് ഗവ. മെഡിക്കൽ കോളജിനു സ്ഥലം കണ്ടെത്തിയിട്ടും ഏറെ നാളായി. ഇവിടെ കെട്ടിടം നിർമിക്കാൻ പൊതുമേഖലാ സ്ഥാപനമായ വാപ്കോസ് പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുമുണ്ട്. എന്നാൽ തുടർപ്രവർത്തനങ്ങൾക്കു വേഗമില്ല. കാത്ത് ലാബ് പ്രവർത്തനം ആരംഭിക്കുന്ന കാര്യത്തിലടക്കം, മെഡിക്കൽ കോളജ് സന്ദർശിച്ചപ്പോൾ ആരോഗ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ല. ഹൃദയസംബന്ധമായ അസുഖങ്ങളുമായി ഗവ. മെഡിക്കൽ കോളജിൽ എത്തുന്നവർക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥ.
ഹൃദ്രോഗ വിദഗ്‌ധന്റെ തസ്തിക പോലും ഇവിടെയില്ല. കാത്ത്‌ലാബ് അനുവദിച്ചിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. കെട്ടിട നിർമാണം ഉടൻ പൂർത്തീകരിക്കുകയും മറ്റ് സൗകര്യങ്ങൾ ഒരുക്കുകയും അധ്യാപക നിയമനങ്ങൾ അടക്കം പൂർത്തീകരിക്കുകയും ചെയ്താലേ മെഡിക്കൽ കൗൺസിൽ അംഗീകാരം നേടാനാകൂ. മെഡിക്കൽ വിദ്യാർഥികളുടെ പ്രവേശനം സാധ്യമാകണമെങ്കിൽ ഏറെ കടമ്പകൾ കടക്കേണ്ടതുണ്ട്.
ആരും നോക്കാനില്ലാതെ അരിവാൾരോഗികൾ
അരിവാൾകോശ രോഗികൾക്കായി മെഡിക്കൽ കോളജിനൊപ്പം പ്രഖ്യാപിച്ച ചികിത്സാകേന്ദ്രവും തറക്കല്ലിട്ടതിൽ ഒതുങ്ങിയിരിക്കയാണ്. തവിഞ്ഞാൽ ബോയ്‌സ് ടൗണിൽ അന്നത്തെ മന്ത്രി കെ.കെ. ശൈലജ കോംപ്രിഹെൻസീവ് ഹീമോഗ്ലോബിനോപ്പതി റിസർച് സെന്ററിന് തറക്കല്ലിട്ടെങ്കിലും അതു യാഥാർഥ്യമാക്കാൻ വേണ്ട നടപടികൾക്കു ജീവൻ വച്ചിട്ടില്ല. അരിവാൾ രോഗികൾ സഹനസമരം നടത്തിയിട്ടും അധികാരികൾ കണ്ണു തുറന്നിട്ടില്ല.
നിലവിൽ മെഡിക്കൽ കോളജിലേക്കുള്ള റോഡിൽ ഗതാഗതക്കുരുക്ക് പതിവാണ്. റോഡരികിലെ അനധികൃത പാർക്കിങ്ങ് കൂടിയാകുന്നതോടെ ആംബുലൻസുകൾക്ക് വരെ കടന്നുപോകാനാകാത്ത ദുരവസ്ഥ. താഴെയങ്ങാടിയിലേക്കുള്ള റോഡ് തുറന്ന് നൽകി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.