ADVERTISEMENT

കാടിന്റെ ഓരത്തു രൂപപ്പെട്ട ബത്തേരിയെന്ന നഗരം പശ്ചിമഘട്ട മലനിരകളോടും ഡക്കാ‍ൺ പീഠഭൂമിയോടും ഒരേ സമയം സമരസപ്പെട്ടു  കിടക്കുന്നു. കർണാടകയുമായും തമിഴ്നാടുമായും അതി‍ർത്തി പങ്കിടുന്ന സംസ്ഥാനത്തെ ഏക താലൂക്കും ബത്തേരിയാണ്. രണ്ടു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരുടെ ഇടത്താവളം കൂടിയായിരുന്നു ബത്തേരി. വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയും അതിലെ മാർഗനിർദേശങ്ങളും നടപ്പായാൽ ബത്തേരിയുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ടൗണിലും ടൗണിനെ ആശ്രയിച്ചും കഴിയുന്ന പതിനായിരങ്ങൾ. 

ബത്തേരി ∙ വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വായൂദൂരം അളന്നാൽ ബത്തേരി ടൗ‍ൺ  മുഴുവനായും പെടുമെന്ന് മാത്രമല്ല, ഒട്ടേറെ ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടും. കെഎസ്ആർടിസി ഡിപ്പോ മുതൽ ബീനാച്ചി വരെ ടൗണിനു പുറകിൽ ഇറങ്ങിയും കയറിയുമാണ് വയനാട് വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗം കിടക്കുന്നത്.

കർണാടക, തമിഴ്നാട് അതിർത്തികളോട് ചേർന്ന് തെക്കും വടക്കുമായി രണ്ട് ഭാഗങ്ങളായി കിടക്കുന്ന വയനാട് വന്യജീവി സങ്കേതവും അവയുടെ അകത്തും പുറത്തുമായി മാർക്കു ചെയ്ത പരിസ്ഥിതി ലോല മേഖലയും അടങ്ങിയ മാപ്പ്. ഇത് 2019 ൽ 1 മുതൽ 3.4 കിലോമീറ്റർ വരെ ദൂരപരിധിയിൽ അതു വഴി  കടന്നു പോകുന്ന റോഡ് അടിസ്ഥാനമാക്കി  നിർണയിച്ചതാണ്. പ്രതിഷേധത്തെ തുടർന്ന് ജനവാസ മേഖലകളെ ഒഴിവാക്കി പുതിയ മാപ്പ് നൽകിയിട്ടുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ അതിൽ തീരുമാനം വരുന്നതിന് മുൻപു തന്ന ഒരു കിലോമീറ്റർ നിശ്ചയിച്ചുകൊണ്ട് സുപ്രീം കോടതി വിധിയെത്തി
കർണാടക, തമിഴ്നാട് അതിർത്തികളോട് ചേർന്ന് തെക്കും വടക്കുമായി രണ്ട് ഭാഗങ്ങളായി കിടക്കുന്ന വയനാട് വന്യജീവി സങ്കേതവും അവയുടെ അകത്തും പുറത്തുമായി മാർക്കു ചെയ്ത പരിസ്ഥിതി ലോല മേഖലയും അടങ്ങിയ മാപ്പ്. ഇത് 2019 ൽ 1 മുതൽ 3.4 കിലോമീറ്റർ വരെ ദൂരപരിധിയിൽ അതു വഴി കടന്നു പോകുന്ന റോഡ് അടിസ്ഥാനമാക്കി നിർണയിച്ചതാണ്. പ്രതിഷേധത്തെ തുടർന്ന് ജനവാസ മേഖലകളെ ഒഴിവാക്കി പുതിയ മാപ്പ് നൽകിയിട്ടുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ അതിൽ തീരുമാനം വരുന്നതിന് മുൻപു തന്ന ഒരു കിലോമീറ്റർ നിശ്ചയിച്ചുകൊണ്ട് സുപ്രീം കോടതി വിധിയെത്തി

കെഎസ്ആർടിസി പരിസരം, സത്രംകുന്ന്, മുള്ളൻകുന്ന്, നേതാജി നഗർ, കട്ടയാട്, ചീനപ്പുല്ല് എന്നിവിടങ്ങളിലൂടെ 4 കിലോമീറ്റർ ദൂരത്തിൽ ടൗണുമായി അതിർത്തി പങ്കിടുന്നുമുണ്ട്. ടൗണിൽ കൂടി കടന്നു പോകുന്ന ദേശീയ പാതയിലേക്ക് ഈ വനാതിർത്തികളിൽ നിന്ന് 50 മുതൽ 300 മീറ്റർ വരെയേ വായൂദൂരമുള്ളു. കുത്തനെയുള്ള കയറ്റിറക്കങ്ങളുള്ളതിനാൽ വായൂദൂരം കുറയും

 ചുറ്റിവരിഞ്ഞ് ബഫര്‍സോണ്‍ 

ഒരു കിലോമീറ്റർ ബഫർ സോൺ കണക്കാക്കുന്നതിനായി ദേശീയപാതയിൽ നിന്ന് വീണ്ടും 700 മീറ്റർ കൂടി വായൂ ദുരം അളന്നാൽ ടൗൺ മാത്രമല്ല, സമീപത്ത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നിരവധി ചെറു ടൗണുകളും സ്ഥലങ്ങളും പെടും. കാലങ്ങളായി കാടിനെ കാത്തു വച്ചു സംരക്ഷിച്ച ജനതയാണിന്ന് വനത്തെ വല്ലാതെ ഭയക്കുന്നത്.ബത്തേരി– പുൽപള്ളി റൂട്ടിൽ ചേനാട് വരെ റോ‍ഡിന്റെ ഒരു വശം കാടാണ്.

അത്രയും ദൂരത്തിൽ റോഡിനപ്പുറത്തേക്കുള്ള ഒരു കിലോമീറ്റർ വായൂദൂരം ബഫർസോണിൽ പെടും. സെന്റ് മേരീസ് കോളജ് കുപ്പാടി മുതൽ ഫോറസ്റ്റു കുപ്പാടി വരെയുള്ള സ്ഥലങ്ങൾ ബഫർ സോണിൽ പെട്ടേക്കാം. ബീനാച്ചി മുതൽ മൂടക്കൊല്ലി വരെ മീനങ്ങാടി, പൂതാടി പഞ്ചായത്തിന്റെ ഭാഗങ്ങളും മൈസൂരു റൂട്ടിൽ നൂൽപുഴ പഞ്ചായത്ത് ഏതാണ്ട് മുഴുവനായും പരിധിയിൽ പെടും. നെൻമേനി പഞ്ചായത്തിലെ ചീരാലിന്റെ വലിയൊരു ഭാഗവും സോണിൽ പെടും.

ബത്തേരി നഗരസഭയിലെ ജനസംഖ്യ 2001 ലെ സെൻസസിൽ 27473ഉം 2011 ലെ സെൻസസിൽ 45417 ഉം ആയിരുന്നെങ്കിൽ ഇപ്പോൾ 55419 പേരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. മറ്റിടങ്ങളിൽ നിന്ന് ബത്തേരിയിൽ വന്ന് താമസിക്കുന്നവരുടെയും കച്ചവടക്കാരുടെയും  എണ്ണം  കൂട്ടിയാൽ 60000 കവിയും. 103.24 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള നഗരസഭയിൽ 2782 കച്ചവട സ്ഥാപനങ്ങളുണ്ട്. ഇവയ്ക്കു പുറമെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും മറ്റു കെട്ടിടങ്ങളുമുള്ളത്. 

ഇടിത്തീ പോലെയൊരു വിധി! 

മിനി സിവിൽ സ്റ്റേഷനും കെഎസ്ആർടിസി ഡിപ്പോയും ഫയർ സ്റ്റേഷനുമെല്ലാം വന്യജീവി സങ്കേത അതിർത്തിയിൽ നിന്ന് ഒരു മീറ്റർ പോലും അകലത്തിലല്ല. വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി ലോല മേഖല 0 കിലോമീറ്റർ മുതൽ 3.4 കിലോമീറ്റർ വരെയാക്കി നിശ്ചയിച്ച് റോഡ് അതിർത്തിയാക്കി 2019 നവംബർ 21 നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2021 ജനുവരി 28ന് കേന്ദ്രം ഒരു കരടു വിജ്ഞാപനം ഇറക്കിയിരുന്നു.

എന്നാൽ വലിയ തോതിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന പ്രതിഷേധം ഉയർന്നതോടെ ജനവാസ മേഖലകളെ ഒഴിവാക്കി 2020 ഒക്ടോബർ 7ന് പുതുക്കിയ റിപ്പോർട്ട് വീണ്ടും കേന്ദ്രത്തിന് സമർപ്പിച്ചു. അതിന്റെ കരട് വിജ്ഞാപനം കേന്ദ്രം ഇറക്കിയിട്ടില്ല. അതിനിടെയാണ് രാജസ്ഥാനിലെ ജാമിയ രാംഗർത്ത് വന്യജീവി സങ്കേതത്തിലെ കേസുമായി ബന്ധപ്പെട്ട് ഒരു കിലോമീറ്റർ ബഫർ സോണെന്ന സുപ്രീം കോടതി വിധി വന്നത്. 

 പരിഹാരമുണ്ട്, മനസ്സുവയ്ക്കുമോ? 

1973ൽ കേരള വനനിയമപ്രകാരമാണ് വയനാട് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. എന്നാൽ വന്യജീവി സംരക്ഷണ നിയമം സെക്‌ഷന് 18 മുതൽ 26 (എ) വരെയുള്ള നടപടി ക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ടെന്ന് 1991 ലെ നിയമഭേദഗതിയിൽ പറയുന്നു. ചില സങ്കേതങ്ങൾ 91ന് ഉള്ളിൽ തന്നെ അത് പൂർത്തിയാക്കി. ചിലതാകട്ടെ സെക്‌ഷൻ 18 തുടങ്ങി വയ്ക്കുകയും 26 (എ)  പൂർത്തിയാക്കുകയും ചെയ്തില്ല. ഇവയ്ക്ക് 91 ലെ നിയമഭേതഗതിയിലൂടെ കൽപിത പദവി നൽകി. വയനാട് വന്യജീവി സങ്കേതമാകട്ടെ വന്യജീവി സംരക്ഷണ നിയമം സെക്‌‌ഷൻ 18 മുതലുള്ള നടപടിക്രമങ്ങൾ തുടങ്ങുക പോലും ചെയ്തില്ല.

അതിനാൽ വന്യജീവി സങ്കേതത്തിന്റെ പദവിയില്ലെന്ന് സാങ്കേതികമായി പറയാം.നിയമഭേതഗതി പ്രകാരമുള്ള അതിർത്തി നിർണയവും നടത്തിയിട്ടില്ല. അതിനാൽ ഇനി വേണമെങ്കിൽ നടപടിക്രമങ്ങൾ അതിർത്തി പുനർ നിർണയിച്ച് പൂർത്തിയാക്കാം. അങ്ങനെ വരുമ്പോൾ വയനാട് വന്യജീവി സങ്കേതത്തോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലകൾ റിസർവ് വനമാക്കി പരിസ്ഥിതി ലോല മേഖല ബാധകമല്ലാത്ത നോർത്ത് വയനാട്, സൗത്ത് വയനാട് ഡിവിഷനുകൾക്ക് കീഴിലാക്കാം.

നോർത്ത് വയനാട്, സൗത്ത് വയനാട് ഡിവിഷനുകളിലെ ജനവാസ അതിർത്തിയില്ലാത്ത ഉൾവന റിസർവ് മേഖലകൾ വയനാട് വന്യജീവി സങ്കേതത്തോട് ചേർക്കുകയും ചെയ്യാം അങ്ങിനെ ചെയ്താൽ വന്യജീവി സങ്കേതത്തിന്റെ അളവു വേണമെങ്കിൽ വർധിപ്പിക്കുകയും ചെയ്യാം. വനമേഖലകളെല്ലാം സുരക്ഷിതമായി നിലനിൽക്കുകയും ചെയ്യും ജനവാസ മേഖലകളിലെ ബഫർ സോണുകൾ പൂർണമായും ഒഴിവാകുകയും ചെയ്യും.

ബത്തേരിയായ കഥ 

പൂക്കൾ നിറഞ്ഞ വൃത്തിയുള്ള നഗരമെന്നു പേരുകേട്ട ബത്തേരി, ദേശീയപാത 766ലൂടെ മൈസൂരുവിൽ നിന്ന് വരുമ്പോൾ കേരളത്തിലെ ആദ്യത്തെ പട്ടണമാണ്. ഗോത്ര വിഭാഗങ്ങൾ മാത്രമുണ്ടായിരുന്ന വയനാട്ടിലേക്ക് എഡി 900 മുതൽ 1300 വരെയുള്ള കാലഘട്ടങ്ങളിൽ കർണാടകയിൽ നിന്ന് ഏറെപ്പേർ ബത്തേരി ഭാഗത്തേക്ക് എത്തുകയുണ്ടായി. കാട്ടുപാതയിലൂടെയെത്തിയ ജൈനമത വിഭാഗക്കാർ ഇവിടെ ഒരു ചെറുപട്ടണം തന്നെ സ്ഥാപിച്ചു. 12 ജൈനത്തെരുവുകൾ ഉൾപ്പെട്ട ഹന്നരടു ബീഥി ആയിരുന്നു അത്.

ഗണപതി പാളയമെന്നും ഗണപതി വട്ടമെന്നും പിന്നീട് അറിയപ്പെട്ട സ്ഥലം ടിപ്പു സുൽത്താന്റെ പടയോട്ട കാലത്തോടെ ‘സുൽത്താൻസ് ബാറ്റിറി’യായി. ടിപ്പു ആയുധങ്ങൾ സൂക്ഷിച്ച ഒളിത്താവളമായിരുന്നു ഇവിടം. പിന്നീടത് പറഞ്ഞു പറഞ്ഞ് സുൽത്താൻ ബത്തേരിയായി. വി.പി.സിങിന്റെ ഭരണ കാലത്ത് കെ.പി. ഉണ്ണികൃഷ്ണൻ കേന്ദ്രമന്ത്രിയായിരിക്കെയാണ് ബത്തേരി വഴിയുള്ള റോഡ് കോഴിക്കോട്– കൊല്ലെഗൽ ദേശീയപാതയാക്കിയത്. 

ഈ കാട്ടില്‍ കാട്ടാന മുതല്‍ ഈജിപ്ഷ്യന്‍ കഴുകന്‍ വരെ

5520 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള നീലഗിരി ജൈവ മണ്ഡലത്തിൽ 344.53 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന വനമേഖലയാണ് വയനാട് വന്യജീവി സങ്കേതം. ഇത് ദക്ഷിണേന്ത്യയിലെ ആന സങ്കേതത്തിന്റെ ഏഴാം നമ്പർ ഭാഗവും ഈർപ്പമുള്ള ഇലപൊഴിയും കാടുകളും വരണ്ട ഇല പൊഴിയും കാടുകളും നിറഞ്ഞതുമാണ്.

45 ഇനം സസ്തനികളും 227 ഇനം പക്ഷികളും 50 ഇനം ഉരഗങ്ങളും 35 ഇനം ഉഭയ ജീവികളും 80 ഇനം മത്സ്യങ്ങളും 206 ഇനം ചിത്ര ശലഭങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. കാട്ടാന മുതൽ ഈജിപ്ഷ്യൻ കഴുകൻ വരെ ഇവയിൽ പെടും. 79 കടുവകളുണ്ടെന്നാണ് കണക്ക്. കർണാടകയിലെ ബ്രഹ്മഗിരി, നാഗർഹൊളെ, ബന്ദിപ്പൂർ, തമിഴ്നാട്ടിലെ മുതുമല എന്നീ വനസങ്കേതങ്ങളോട് അതിർത്തി പങ്കിടുന്നു.  ബത്തേരി, തോൽപെട്ടി, മുത്തങ്ങ, കുറിച്യാട് എന്നിവയാണ് റേഞ്ചുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com