ADVERTISEMENT

നിയമങ്ങളും ഉത്തരവുകളും കൊണ്ടുവരികയും നടപ്പാക്കുകയും ചെയ്യുമ്പോൾ അത്  ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ തടസ്സപ്പെടുത്തുന്നതോ  സമൂഹത്തിൽ ഒന്നാകെ അടിച്ചേൽപ്പിക്കുന്നതോ ആകരുതെന്ന ആവശ്യമാണു കൃഷിമേഖലയിൽനിന്ന് ഉയരുന്നത്.  പരിസ്ഥിതിയും സംരക്ഷിത വനമേഖലകളുമൊക്കെ സംരക്ഷിക്കേണ്ടത് അതാതു പ്രദേശങ്ങളുടെ പ്രത്യേകതയനുസരിച്ച് തദ്ദേശീയരെ വിശ്വാസത്തിലെടുത്താകണം. ബഫർസോൺ വിധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു മനോരമ പരമ്പര തുടരുന്നു 

ബത്തേരി ∙ കേരളത്തിനു പുറത്ത് പല വന്യജീവി സങ്കേതങ്ങൾക്കും സംരക്ഷിത വനമേഖലകൾക്കും ഉള്ളിലായും അതിർത്തികളിലും ഖനനവും മലിനീകരണ ഫാാക്ടറികളും പ്രവർത്തിക്കുന്നുണ്ട്. അവ ഇല്ലാതാക്കാനായി ഇന്ത്യയിൽ എല്ലായിടത്തും ഒരേ നിയമം കൊണ്ടു വരുമ്പോൾ കാടിനെ നെഞ്ചോടു ചേർത്ത് കാട്ടിൽ ഇടകലർന്ന് താമസിക്കുന്ന ജനതയും ബുദ്ധിമുട്ടിലാകും. രാജ്യത്തെ മറ്റു മേഖലകളെ അപേക്ഷിച്ച് വനനശീകരണം കുറവായ കേരളത്തിലും കർശനമായ നിയമങ്ങൾ അടിച്ചേൽപിക്കാനാണു ശ്രമം.

കാടിനോടുള്ള സ്നേഹം വളർത്തിയെടുക്കുന്നതിന് പകരം കരിനിയമങ്ങളുണ്ടാക്കുന്നതിലൂടെ ഭരണകൂടം തദ്ദേശീയരെക്കൊണ്ടു കാടിനെ വെറുപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു. കേരളത്തിൽ നിന്ന് വയനാട്ടിലൂടെ മൈസൂരുവിലേക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള പാത രാത്രിയിൽ യാത്ര വേണ്ട എന്നു പറഞ്ഞ് കൊട്ടിയടച്ചപ്പോൾ പരമ്പരാഗത ജനവിഭാഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് തടയപ്പെട്ടത്.

വഴിയടഞ്ഞിട്ട് 13 വർഷം! 

പരിസ്ഥിതിയെ സംരക്ഷിച്ചു തന്നെ ജനസഞ്ചാരം തുടരാൻ പല മാർഗങ്ങളുണ്ടായിട്ടും അതൊന്നും നടപ്പിൽ വരുത്താൻ ഭരണക്കാർക്കു താൽപര്യമുണ്ടായില്ല. മേൽപാലം നിർമിച്ചോ, നിലവിലുള്ള റോഡ് കാടിന് നൽകി കാട്ടിലൂടെ ദൂരം കുറഞ്ഞ മറ്റൊരുവഴി പരിസ്ഥിതി ദോഷമില്ലാതെ പകരമാക്കാനോ ആർക്കും കഴിഞ്ഞില്ല. ജനങ്ങൾ ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. എന്നാൽ അതൊന്നും പഠിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയാറായില്ല. 200 കിലോമീറ്ററിലധികം വളഞ്ഞു പോകേണ്ട ഒരു വഴി ചൂണ്ടിക്കാട്ടി അത് ബദലാക്കിക്കൂടെ എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണിപ്പോൾ. 

വഴിയിൽ കാടുകയറിയ കഥ 

ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ കൂടി കടന്നു പോകുന്ന ദേശീയപാത 766ലെ (അന്ന് എൻഎച്ച് 212) ഗതാഗതം വന്യജീവികളുടെ സ്വൈരവിഹാരത്തിന് തടസമാകുന്നതിനാൽ രാത്രിയിൽ വഴിയടയ്ക്കണം എന്നു കാണിച്ച് ബന്ദിപ്പൂർ പ്രൊജക്ട് ടൈഗർ കൺസർവേറ്റർ ചാമരാജ് നഗർ കലക്ടർക്ക് കത്തു നൽകിയതോടെയാണ് പാതയിൽ സഞ്ചാര സ്വാതന്ത്ര്യത്തിന് മേൽ വിലങ്ങു വീഴുന്നത്. കത്തിന്റെ അടിസ്ഥാനത്തിൽ 2009 ജൂൺ 14 മുതൽ ദേശീയപാത 766ലൂടെയുള്ള രാത്രി ഗതാഗതം നിരോധിച്ചതായി 2009 ജൂൺ 3ന് കലക്ടർ ഉത്തരവിട്ടു. എന്നാൽ നിരോധനം നടപ്പാക്കുന്നതിനു മുൻപു തന്നെ കേരളം ഇടപെട്ടതിനെ തുടർന്ന് യാത്രാ വിലക്ക് പിൻവലിച്ചു. 

ഇതിനെതിരെ മൈസൂരുവിലെ ശ്രീനിവാസ ബാബു എന്ന അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി നൽകി. അതു പരിഗണിച്ച കോടതി രാത്രിയാത്രാ നിരോധനം പിൻവലിച്ച ഉത്തരവ് സ്റ്റേ ചെയ്ത് 2009 ജൂലൈ 27ന് വിധി പുറപ്പെടുവിച്ചു. അതോടെ രാത്രിയാത്രാ നിരോധനം നിലവിൽ വന്നു. ഇതിനെ എതിർത്തും അനുകൂലിച്ചും പല സംഘടനകളും കക്ഷി ചേർന്നു. രാത്രിയാത്ര നിരോധിച്ചു 2010 മാർച്ച് 13 ന് കർണാടക ഹൈക്കോടതിയുടെ അന്തിമ വിധി വന്നു. 

അതേ വിധിയിൽ തന്നെ യാത്ര കുട്ട– ഗോണിക്കുപ്പ വഴി ഗതാഗതം തിരിച്ചു വിടാനും കോടതി ഉത്തരവിട്ടു. ദേശീയപാതയിലെ ഗതാഗതം നിരോധിക്കാൻ കലക്ടർക്ക് അധികാമുണ്ടോയെന്നതാണ് പ്രധാന ചോദ്യം. കൺട്രോൾ ഓഫ് നാഷനൽ ഹൈവേസ് ലാൻഡ് ആൻഡ് ട്രാഫിക് ആക്ടാണ് ദേശീയപാതകൾക്ക് ബാധകമായിട്ടുള്ളത്. ഈ നിയമത്തിലെ ഇരുപത്തേഴാം വകുപ്പ് പ്രകാരം ഹൈവേ അതോറിറ്റിക്ക് മാത്രമാണ് ദേശീയപാതയിലെ ഗതാഗതം നിയന്ത്രിക്കാനുള്ള അവകാശം. ഈ വസ്തുത കോടതിയുടെ ശ്രദ്ധയിൽപെടുത്താനും ആരുമുണ്ടായില്ല.

കോടതിയിൽ 20 രൂപ അടയ്ക്കാൻ നെട്ടോട്ടമോടിയ കാലം!

രാത്രിയാത്ര നിരോധിച്ചുകൊണ്ടുള്ള 2010 മാർച്ച് 13 ലെ കർണാടക ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചെങ്കിലും ഉദാസീനമനോഭാവം വിനയായെന്നു കരുതുന്നുവരേറെ. അപ്പീൽ പരിഗണിച്ച കോടതി ചരക്കു വാഹനങ്ങൾ കോൺ വോയ് ആയി കൊണ്ടു പോകുന്നതിന് യോജിച്ച തീരുമാനം പറയാൻ കേരള കർണാടക സർക്കാരുകളോട് 2010 മേയ് ആറിന് ആവശ്യപ്പെട്ടു. പിന്നീട് കേസ് പരിഗണിച്ച ജൂലൈ 14ന് ഇരു സർക്കാരുകളും കോടതിയിൽ ഒന്നും സമർപ്പിച്ചില്ല. ‌

കക്ഷികൾക്ക് സുപ്രീം കോടതിയിൽ നിന്ന് കേസ് നോട്ടിസ് അയയ്ക്കണമെങ്കിൽ 20 രൂപ പ്രോസസിങ് ഫീസ് അടക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാർ അതും അടച്ചിരുന്നില്ല. തുടർന്ന് 2011 ജൂലൈ 6, 2011 ജൂലൈ 14, തീയതികളിൽ കേസ് സുപ്രീം കോടതി പരിഗണിച്ചെങ്കിലും സംസ്ഥാനം അപ്പോഴൊന്നും 20 രൂപ അടച്ചില്ല. തുടർന്ന് 20 രൂപ അടയ്ക്കാൻ കോടതി അന്ത്യശാസനം നൽകി. ഇല്ലെങ്കിൽ കേസ് തള്ളിക്കളയുമെന്നും മുന്നറിയിപ്പ് നൽകി. മാസങ്ങൾക്കു ശേഷവും 20 രൂപ അടയ്ക്കാത്തതിനാൽ കേസ് തള്ളിക്കളയുന്നതിനായി ചേംബർ ജഡ്ജിന്റെ മുൻപാകെ പരിഗണിച്ചു. 

അന്ന് കേരളത്തിന്റെ അഭിഭാഷകൻ ഫീസ് അടയ്ക്കാൻ സമയം ആവശ്യപ്പെട്ടു. വീണ്ടും ഇത് നീണ്ടു പോയി. കേസിൽ കക്ഷി ചേർന്ന റെയിൽവേ ആക്‌ഷൻ കമ്മിറ്റി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തി. തുടർ‍ന്നാണ് വീഴ്ച കണ്ടെത്തുകയും 20 രൂപ അടയ്ക്കുകയും ചെയ്തത്. പിന്നീട് സീനിയർ അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തെ നിയോഗിച്ച് കേസ് വാദിച്ചെങ്കിലും കോൺവോയ് അടിസ്ഥാനത്തിൽ ഗതാഗതം അനുവദിക്കുന്നതിനുള്ള അഭിപ്രായം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയാണ് ചെയ്തത്. 2016 ന് ശേഷം സംസ്ഥാന സർക്കാർ തുടക്കത്തിലൊഴികെ പിന്നീട് വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ല.

എതിർത്ത് കേരള പ്രതിനിധികളും

2018 മാർച്ച് 6ന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രതിനിധകൾ പങ്കെടുത്ത വിദഗ്ധ സമിതി യോഗം ഡൽഹിയിൽ ചേർന്നു. ഇതിൽ സംസ്ഥാന ഗതാഗത വകുപ്പ് സെക്രട്ടറിയും ചീഫ് വൈൽഡ് ലൈഫ് വാർഡനും എടുത്ത നിലപാടുകളും റോഡ് തുറന്നു കിട്ടുന്നതിന് തിരിച്ചടിയായി. തലശേരി– മൈസൂരു റെയിൽപാത വികസിപ്പിച്ച് ദേശീയപാത 766ലെ ഗതാഗത നിരോധനത്തിന് പരിഹാരം കാണമെന്നാണ് ഗതാഗത സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡനാകട്ടെ നിരോധന സമയം വൈകിട്ട് 6 മുതൽ ആക്കണമെന്നും പറഞ്ഞതായി യോഗ മിനിറ്റ്സിലുണ്ട് ഇതും വിനയായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com