ADVERTISEMENT

ബത്തേരി ∙ ബഫര്‍സോണ്‍, രാത്രിയാത്രാ നിരോധനം, റെയിൽവേ പ്രശ്നങ്ങളിലൊക്കെ മനുഷ്യന് ഗുണപ്രദമായും പ്രകൃതിക്കു ദോഷമില്ലാതെയും തടസ്സങ്ങൾ നീക്കാൻ മാർഗങ്ങളുണ്ടെങ്കിലും അതിനൊന്നും ഭരണ തലത്തിലോ മേലുദ്യോഗസ്ഥ തലത്തിലോ ശ്രമങ്ങളുണ്ടാകുന്നില്ലെന്നതാണ് യാഥാർഥ്യം. ജീവൽപ്രശ്നങ്ങളിൽ വിഷയത്തിന്റെ പ്രാധാന്യവും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും അതിന്റേതായ തീവ്രതയിൽ മുകൾതട്ടുകളിലേക്കെത്തുന്നില്ല.

തുടർച്ചയായി വന്നു കൊണ്ടിരിക്കുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് ആഴത്തിൽ പഠിക്കാനോ, യഥാർഥ വസ്തുകളെന്തെന്ന് മനസിലാക്കി മന്ത്രി തലങ്ങളിലെത്തിച്ച് അത് നാടിന്റെ പ്രശ്നമാണെന്ന് ബോധ്യപ്പെടുത്തി പരിഹാരം കാണുന്നതിനോ എത്രത്തോളം ശ്രമങ്ങളുണ്ടാകുന്നുണ്ടെന്ന് പാർട്ടികളും സംഘടനകളും വ്യക്തികളും ആത്മപരിശോധന നടത്തണമെന്ന് ആവശ്യമുയരുന്നു. 

 വെറുതെയായ പ്രതിഷേധം 

രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് 2019 ഓഗസ്റ്റ് 7ന് വന്ന സുപ്രീം കോടതി വിധിയോടെയാണ് ജില്ല കണ്ട ഏറ്റവും വലിയ സമരകാഹളത്തിന് വഴിയൊരുങ്ങിയത്. ഒരു പക്ഷെ സംസ്ഥാനത്തു തന്നെ ലക്ഷങ്ങൾ തെരുവിലിറിങ്ങിയ സമരങ്ങളിലൊന്ന് ഇതാവണം. 4 ലക്ഷത്തോളം പേരാണ് രണ്ടാഴ്ച നീണ്ട സമരത്തിൽ പലപ്പോഴായി അണിനിരന്നത്. ബദൽപാതയെന്നു പറയുന്ന വഴി വികസിപ്പിച്ച് കാലക്രമേണ ദേശീയപാത 766 ലെ ഗതാഗതം അവസാനിപ്പിച്ചു കൂടേയെന്നാണ് അന്ന് സുപ്രീം കോടതി ചോദിച്ചത്. ഇതോടെയാണ് ബത്തേരി സമരഭൂമിയായത്. നാലാഴ്ചയ്ക്കകം മറുപടി നൽകാനും വനം പരിസ്ഥിതി മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറുപടി നൽകിയതായി വിവരമില്ല.

2019 സെപ്റ്റംബർ 25 മുതൽ യുവജനക്കൂട്ടായ്മയുടെ നേതൃത്വത്തിൽ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം പൊതുജനം ഏറ്റെടുത്തതോടെ രണ്ടാഴ്ചയോളം ബത്തേരി പ്രതിഷേധത്തിന്റെ മനുഷ്യസാഗരമായി. എതാണ്ടെല്ലാ സംഘടനകളും ബത്തേരിയിലെ തെരുവിൽ പ്രതിഷേധ മുഷ്ടി ചുരുട്ടി. രാഹുൽഗാന്ധിയും വി.എം. സുധീരനും പന്തലിലെത്തി സമരക്കാരെ ആവേശത്തിലാക്കി പറഞ്ഞു, പേടിക്കേണ്ട ഞങ്ങളുണ്ട് കൂടെ, കേന്ദ്രമന്ത്രിയെ കാണും, സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകനെ പ്രത്യേകമായി നിയമിക്കും. 

 പാഴായ ഉറപ്പുകള്‍

തുടർന്നെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന പി.എസ്. ശ്രീധരൻ പിള്ളയും സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രനും പറഞ്ഞത്, കർണാടക സർക്കാരുമായും കേന്ദ്രവുമായും ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കും എന്നാണ്. സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ പല നേതാക്കളും പന്തലിലെത്തി. ഒടുവിൽ അന്നത്തെ മന്ത്രിമാരായ ടി.പി.  രാമകൃഷ്ണനും, എ.കെ. ശശീന്ദ്രനും സ്ഥലത്തെത്തി ചർച്ച നടത്തി. നിരാഹാരക്കാർക്ക് നാരങ്ങാനീരു നൽകി സമരവും അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കർണാടക സർക്കാരുമായും കേന്ദ്ര സർക്കാരുമായും ചർച്ച നടത്തുമെന്നും അനുകൂല നടപടികളെടുപ്പിക്കുമെന്നുമായിരുന്നു ഉറപ്പ്.

നടപ്പിലായില്ലെന്നു മാത്രം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും കർണാടകയുമായും കേന്ദ്രവുമായും ആത്മാർഥമായി ചർച്ച നടത്തണം. ഈ ആവശ്യത്തിന് വേണ്ടി മാത്രമുള്ളതാകണം ചർച്ച. മേൽപാലത്തിനായി 400 കോടി രൂപ സർക്കാർ ബജറ്റിൽ മാറ്റി വച്ചെങ്കിലും വേണ്ട രീതിയിൽ സംസ്ഥാനം അക്കാര്യം അവതരിപ്പിച്ചിട്ടില്ല. അതും വീണ്ടും ചർച്ച ചെയ്യണം.

മധ്യപ്രദേശിലെ പെൻച് കടുവാ സങ്കേതത്തിൽ കൂടി കടന്നു പോകുന്ന ദേശീയപാത 44ലെ  എലിവേറ്റഡ് ഹൈവേ
മധ്യപ്രദേശിലെ പെൻച് കടുവാ സങ്കേതത്തിൽ കൂടി കടന്നു പോകുന്ന ദേശീയപാത 44ലെ എലിവേറ്റഡ് ഹൈവേ

മാതൃകയാക്കാം പെന്‍ച് എലിവേറ്റഡ് ഹൈവേ 

ദേശീയപാത 44 കടന്നു പോകുന്ന മധ്യപ്രദേശിലെ പെൻച് കടുവാ സങ്കേതത്തിൽ വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി മൃഗങ്ങൾക്ക് അടിയിലൂടെ കടന്നു പോകാവുന്ന വിധത്തിൽ എലിവേറ്റ‍ഡ് ഹൈവേ സാധ്യമാക്കിയിരിക്കുകയാണ് ദേശീയപാതാ അതോറിറ്റി.ഇത് ഇന്ത്യക്ക് മാതൃകയാണെന്ന് അവിടുത്തെ സർക്കാരും പരിസ്ഥിതി സ്നേഹികളും പറയുന്നു. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ദേശീയപാത 44ൽ മധ്യപ്രദേശിലെ സിയോണി മുതൽ മഹാരാഷ്ട്രയിലെ നാഗ്പൂർ വരെയുള്ള 117 കിലോമീറ്ററിനിടയിലാണ് പെൻച് സങ്കേതം. പെൻചിലൂടെ 16.1 കിലോമീറ്ററാണ് ഹൈവേ കടന്നു പോകുന്നത്.

നിലവിലുള്ള ദേശീയപാത 766 ഉം(നീലയും ചുവപ്പും) വനമേഖലയുടെ ദൂരം കുറച്ച് മേൽപാലം നിർമിക്കാവുന്ന വള്ളുവാടി– ചിക്കബർഗി റൂട്ടും (മഞ്ഞ കുത്തുകൾ)
നിലവിലുള്ള ദേശീയപാത 766 ഉം(നീലയും ചുവപ്പും) വനമേഖലയുടെ ദൂരം കുറച്ച് മേൽപാലം നിർമിക്കാവുന്ന വള്ളുവാടി– ചിക്കബർഗി റൂട്ടും (മഞ്ഞ കുത്തുകൾ)

തൊട്ടടുത്തുള്ള മഹാരാഷ്ട്രയിലെ കൻഹ വന്യജീവി സങ്കേതം കൂടി കൂട്ടിയാൽ 37 കിലോമീറ്റർ വനപാത വരും. ഈ 117 കിലോമീറ്റർ നാലുവരിയാക്കുന്നതിനുള്ള 1170 കോടി രൂപയുടെ പദ്ധതി ദേശീയപാത അതോറിറ്റി 2010 ൽ തുടങ്ങി വച്ചെങ്കിലും 2015 ൽ നിർത്തേണ്ടി വന്നു. പെൻചിലൂടെയുള്ള ദേശീയപാതാ വികസനം പരിസ്ഥിതി സംഘടനകൾ എതിർത്തതായിരുന്നു കാരണം.വർഷങ്ങൾ നീണ്ട കേസ് നടത്തിപ്പിനൊടുവിൽ എലവേറ്റഡ് ഹൈവേയെന്ന പകരം നിർദേശം അംഗീകരിക്കപ്പെട്ടു.

240 കോടി രൂപ അധികം അനുവദിച്ചുകൊണ്ടാണ്  പാത പൂർത്തിയാക്കിയത്. വന്യജീവികൾക്ക് അടിയിലൂടെ പോകാവുന്ന 5 എലിവേറ്റേഡ് പാതകളും 4 പാലങ്ങളും അടങ്ങുന്നതാണ് പദ്ധതി. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ബിലാൽ ഹബീബിന്റെ നിർദേശ പ്രകാരം മേൽപാലത്തിന്റെ തൂണുകളിൽ സ്ഥാപിച്ച ക്യാമറകളിൽ കടുവയും പുലിയുമടക്കം പാലത്തിനടിയിലൂടെ വന്യജീവികൾ സഞ്ചരിക്കുന്ന ആയിരക്കണക്കിന് ചിത്രങ്ങളാണ് പതിഞ്ഞത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com