മക്കിയാട് കാട്ടാന ശല്യം രൂക്ഷം
Mail This Article
മക്കിയാട്∙ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു. ടൗണിനു സമീപം വരെ എത്തിയ ആനകൾ ഒട്ടേറെ കൃഷിയിടങ്ങളിലും വൻ നാശനഷ്ടം വരുത്തിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ പതിവായി കാട്ടാന എത്തുന്നത് നാട്ടുകാരെ ഭീതിയിലാക്കുകയാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ ആനക്കൂട്ടം എംഎസ്എഫ്എസ് സ്നേഹ ജ്യോതി ആശ്രമത്തിലെ 2 ഏക്കറിലധികം സ്ഥലത്തെ കൃഷി നശിപ്പിച്ചു. കപ്പ, കമുക്, തെങ്ങ്, ഗ്രാമ്പൂ, കുരുമുളക് അടക്കം കൃഷിയിടത്തിലെ ഒട്ടുമിക്ക വിളകളും ഇവ നശിപ്പിച്ചിട്ടുണ്ട്. ബെനഡിക്ടൻ ആശ്രമം ധ്യാന കേന്ദ്രത്തിനു സമീപത്തെ കൃഷിയിടവും ഇവ നശിപ്പിച്ചിട്ടുണ്ട്. മക്കിയാട്-മണിക്കല്ല് റോഡിലും ആന എത്തുന്നത് പതിവായി. കഴിഞ്ഞ ദിവസം പുലർച്ചെ 5ന് കുളിവേലി ഷാജിയുടെ വീട്ടുമുറ്റത്ത് ആന ഏറെ നേരം നിലയുറപ്പിച്ചത് വൻ ഭീതിയിലായി.
മക്കിയാട് വനമേഖലയിൽ നിന്നാണ് ഇവ നാട്ടിലിറങ്ങുന്നത്. വനം വകുപ്പ് അധികൃതർ ഓടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവ ഉൾക്കാടുകളിലേക്ക് പോകുന്നില്ല. മടത്വാശേരി ജിസൺ, പുതിയപറമ്പിൽ ബേബി, കോട്ടയിൽ ബാബു എന്നിവരുടെ ഒട്ടേറെ നേന്ത്രവാഴകളും നശിപ്പിച്ചിട്ടുണ്ട്. സ്നേഹ ജ്യോതി ആശ്രമം സുപ്പീരിയർ ഫാ.ടിൻസൺ, ബെനഡിക്ടൻ ആശ്രമം എസ്റ്റേറ്റ് മാനേജർ ഫാ. തോമസ് വട്ടംകാട്ടേൽ എന്നിവരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് ഉന്നത അധികാരികൾ സ്ഥലത്ത് എത്തി കാര്യങ്ങൾ വിലയിരുത്തി.