ADVERTISEMENT

കൽപറ്റ ∙ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കു സഞ്ചാരികൾ ഒഴുകിയെത്തുന്നു. പ്രവേശന നിരക്ക് ഏർപ്പെടുത്തിയ ജൂൺ 11 മുതൽ 27,000 മുതിർന്നവരും 2900 കുട്ടികളുമാണു പൂക്കോട് എൻ ഊര് സന്ദർശിച്ചത്. 14 ലക്ഷമാണ് ഇക്കാലയളവിലെ വരുമാനം. ദിവസേന ആയിരത്തിലേറെ പേരാണ് എൻ ഉൗര് സന്ദർശനത്തിനായി എത്തുന്നത്.

സഞ്ചാരികൾക്ക് പൂക്കോട് നവോദയ വിദ്യാലയ പരിസരം വരെ സ്വന്തം വാഹനങ്ങളിലെത്താം. ഇവിടെ നിന്ന് എൻ ഊരിലേക്ക് പ്രത്യേകം വാഹനം ഏർപ്പെടുത്തിയിട്ടുണ്ട്. കുന്നിൻ ചെരുവിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ടുള്ള ജീപ്പ് യാത്ര കഴിഞ്ഞ് സുഗന്ധഗിരി കുന്നിൻ മുകളിലെത്തിയാൽ കോട മഞ്ഞിന്റെ തണുപ്പും ചാറ്റൽ മഴയും നിറഞ്ഞ മനോഹരമായ അന്തരീക്ഷം സഞ്ചാരികൾക്ക് കാഴ്ചയുടെ നവ്യാനുഭവമാകുന്നു. 

ഒരു കാലത്ത് ഗോത്ര ജനതയുടെ മുഖമുദ്രയായിരുന്ന പുൽവീടുകൾ സഞ്ചാരികളുടെ മനം കവരും. തനത് ഗോത്ര വൈവിധ്യങ്ങൾ നിറഞ്ഞ പുല്ലു മേഞ്ഞ കുടിലുകൾ പുതു തലമുറയ്ക്കു കൂടുതൽ കൗതുകം പകരുന്നതാണ്. ഇവിടെ ഓരോ പുൽക്കുടിലിന്റെയും ഇറയത്തു വിശ്രമിക്കാനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്. ഗോത്ര വിഭവങ്ങളുടെ തനത് ഭക്ഷണ രുചികളാണു സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊന്ന്.

 പൂർണമായും തനതു ഗോത്രവിഭവങ്ങൾക്കു പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ഗോത്ര ഭക്ഷണശാലകൾ സജീകരിച്ചിട്ടുണ്ട്. എൻ ഊരിൽ വിവിധ ഗോത്ര വിഭാഗങ്ങൾ നിർമിച്ച വിവിധ ഉൽപന്നങ്ങൾ വിൽപനയ്ക്കായും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് എൻ ഊരിലേക്കു പ്രവേശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com