വന്യമൃഗ ശല്യം: ആത്മഹത്യാ ഭീഷണിയുമായി കർഷകൻ
Mail This Article
മാനന്തവാടി ∙ വന്യമൃഗ ശല്യത്തിൽ ആത്മഹത്യാ ഭീഷണിയുമായി കർഷകൻ. വന്യജീവികളിൽ നിന്നു ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് കാട്ടിക്കുളം എടയൂർകുന്നിലെ പുത്തൻപുരയിൽ പി.എൽ. ബാവയെന്ന 74 കാരനാണ് ഇന്നലെ 12 മണിയോടെ ആത്മഹത്യാ ഭീഷണിയുമായി മാനന്തവാടി ഡിഎഫ്ഒ ഓഫിസിലെത്തിയത്. ഡിഎഫ്ഒയുമായി നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരം ഉരുത്തിരിഞ്ഞതോടെ പ്രതിഷേധ സമരം അവസാനിപ്പിക്കുകയും ചെയ്തു.
മൂന്നര ഏക്കർ സ്ഥലത്ത് ലക്ഷങ്ങൾ മുടക്കി ഫെൻസിങ് നിർമിച്ചിട്ടും വന്യജീവികളുടെ ശല്യം കുറയുന്നില്ലെന്നു ബാവ പറഞ്ഞു. വനംവകുപ്പ് ഒരു നടപടിയുമെടുക്കുന്നില്ല. കാട്ടാനകൾ തകർത്ത ഫെൻസിങ് നന്നാക്കി കൊടുക്കുമെന്നും കൃഷിയിടത്തിൽ വാച്ചർമാരുടെ സാന്നിധ്യം ഉറപ്പ് വരുത്തുമെന്നും കൃഷിനാശം കണക്കാക്കാൻ ഇന്നു തന്നെ വനപാലകരെ അയയ്ക്കുമെന്ന ഉറപ്പിൻമേലുമാണു പ്രതിഷേധം അവസാനിപ്പിച്ചത്.