കേന്ദ്ര സർക്കാർ ചെറുകിട കർഷകരെ അവഗണിച്ച് വൻകിടക്കാരെ സംരക്ഷിക്കുന്നു: രാഹുൽ ഗാന്ധി
Mail This Article
മാനന്തവാടി ∙ കോടിക്കണക്കിന് രൂപ തിരിച്ചടയ്ക്കാത്ത വൻകിടക്കാരുടെ വായ്പകൾ എഴുതിത്തള്ളുന്ന കേന്ദ്ര സർക്കാർ ചെറുകിട കർഷകരോട് ശത്രുത പുലർത്തുകയാണെന്നു രാഹുൽഗാന്ധി എംപി കുറ്റപ്പെടുത്തി. മാനന്തവാടി ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷികാഘോഷം ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് ചർച്ച് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഷികത്തോടനുബന്ധിച്ചു നിർമിച്ച സെന്റിനറി കെട്ടിടത്തിന്റെ ഉദ്ഘാടനവും രാഹുൽ ഗാന്ധി നിർവഹിച്ചു. കർഷകരാണ് ഏതു രാജ്യത്തിന്റെയും അടിസ്ഥാന വളർച്ചയുടെ ഊർജം. അവരെ പാടേ നിരാകരിച്ച് കൊണ്ട് വൻകിടക്കാരെ മാത്രം സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ പുലർത്തുന്നത്.
കർഷകരുടെ രണ്ടോ മൂന്നോ ലക്ഷം രൂപയുടെ കടങ്ങളുടെ അവധി തെറ്റിയാൽ സർഫാസി പോലുള്ള കരിനിയമങ്ങൾ ഉപയോഗിക്കുകയാണ്. അതേസമയം വൻകിടക്കാരുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ ഒരു മാനദണ്ഡവും കൂടാതെ എഴുതിത്തള്ളുന്നു. കാർഷിക മേഖലയുടെ വികസനമില്ലാതെ രാജ്യം സമ്പൂർണ വികസനത്തിൽ എത്തില്ലെന്ന ബോധ്യം സർക്കാരിന് ഉണ്ടാവണം. കർഷകരോട് മനുഷ്യത്വപരമായ സമീപനം കൈകൊണ്ട് അവരുടെ കടങ്ങൾ എഴുതിത്തള്ളണം. വന്യമൃഗ ശല്യവും കർഷകർക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ സംസ്ഥാന സർക്കാരും തയാറാകണം.
കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്കെതിരെ വലിയ തോതിലാണ് കർഷകരുടെ പ്രതിഷേധം ഉയർന്നത്. അതിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ തനിക്കും കോൺഗ്രസിനും അഭിമാനമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് എൻ.കെ.വർഗീസ് അധ്യക്ഷത വഹിച്ചു. എംപിമാരായ കെ.സി.വേണുഗോപാൽ, കെ.സുധാകരൻ, എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ, മുൻ എംഎൽഎ എൻ.ഡി.അപ്പച്ചൻ, ബാങ്ക് മാനേജിങ് ഡയറക്ടർ എം.മനോജ് കുമാർ, ഡയറക്ടർ ബേബി ഇളയിടം എന്നിവർ പ്രസംഗിച്ചു.