സൂര്യകാന്തിയും ചെണ്ടുമല്ലിയും ജമന്തിയുമൊക്കെ പൂവിട്ടു; എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളുമായി ഗുണ്ടൽപേട്ടിലെ ഗ്രാമങ്ങൾ
Mail This Article
ബത്തേരി ∙ പൂത്തുലയുകയാണു ഗുണ്ടൽപേട്ടിലെ ഗ്രാമങ്ങൾ. സൂര്യകാന്തിയും ചെണ്ടുമല്ലിയും ജമന്തിയുമൊക്കെ പൂവിട്ടു തുടങ്ങിയിരിക്കുന്നു. ഏതാനും ആഴ്ചകൾ കൂടി കഴിയുന്നതോടെ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ സമ്മാനിക്കും ഇവിടം. ചെണ്ടു മല്ലിപ്പാടങ്ങൾ പൂവിട്ടു തുടങ്ങിയിട്ടേയുള്ളുവെങ്കിലും സൂര്യകാന്തികൾ നിറയെ പൂത്തു കഴിഞ്ഞു. എണ്ണയ്ക്കും പെയിന്റ് കമ്പനികളിലേക്കും ഓണക്കാലത്ത് അത്തപ്പൂവിടാനുമൊക്കെയാണു ഗുണ്ടൽപേട്ടിൽ നിന്നു പൂക്കൾ കയറ്റിപ്പോകുന്നത്. മൂന്നു മാസം കൊണ്ടു തരക്കേടില്ലാത്ത ലാഭം ലഭിക്കുന്ന പൂക്കൃഷിയിൽ നേരത്തെ ഏറെ മലയാളികൾ ഉണ്ടായിരുന്നു.
പിന്നീട് പലരും പൂവിനെ കൈവിട്ട് ഇഞ്ചിയും വാഴയും കൃഷി ചെയ്തു. ഇപ്പോൾ പൂക്കൃഷി വ്യാപകമാണെങ്കിലും മലയാളി കർഷകർ കുറവാണ്. കോഴിക്കോട്– മൈസൂരു ദേശീയപാതയിലെ യാത്രക്കാർക്കും പൂപ്പാടങ്ങൾ ഹരം പകരുന്ന കാഴ്ചയാണ്. കോവിഡ് വ്യാപനത്തെ തുടർന്നു കഴിഞ്ഞ രണ്ടു വർഷമായി ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ കാണാനെത്തുന്നവർ കുറവായിരുന്നു. മലയാളി കർഷകരും ഇതേ കാരണത്താൽ കുറഞ്ഞിരുന്നു. കോവിഡും യാത്രാ നിയന്ത്രണങ്ങളുമൊക്കെ മാറിയതിനാൽ ഇത്തവണ ഗുണ്ടൽപേട്ടിലെ പൂക്കാഴ്ചകൾ ആസ്വദിക്കാൻ ഏറെപ്പേർ എത്തിയേക്കും.