ഇഴഞ്ഞുനീങ്ങി ചുണ്ടക്കര – അരിഞ്ചേർമല റോഡ് നവീകരണം; ചെളിയിൽ മുങ്ങി ജനം
Mail This Article
പനമരം ∙ ചുണ്ടക്കര – അരിഞ്ചേർമല റോഡിന്റെ പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുന്നതു വിദ്യാർഥികൾ അടക്കമുള്ള കാൽ നടയാത്രക്കാർക്കു ദുരിതമാകുന്നു. റോഡിന്റെ പല ഭാഗങ്ങളിലായി കലുങ്കുകളുടെ നിർമാണം ആരംഭിച്ചു മാസങ്ങളായെങ്കിലും പൂർത്തീകരിക്കാത്തതാണു നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. ചുണ്ടക്കര – അരിഞ്ചേർമല റോഡ് ഉന്നത നിലവാരത്തിലാക്കി മാറ്റുന്നതിന് 4 കോടി രൂപയോളം വകയിരുത്തിയാണു പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ ഒച്ചിഴയും വേഗത്തിലാണു നിർമാണ പ്രവൃത്തികൾ നടക്കുന്നതെന്നാണു നാട്ടുകാരുടെ ആരോപണം. റോഡിന്റെ പല ഭാഗങ്ങളിലും കലുങ്കുകളുടെ നിർമാണത്തിനായി മണ്ണ് എടുത്തിരുന്നു.
മഴക്കാലം ആരംഭിച്ചതോടെ മണ്ണ് ഒഴുകി റോഡ് ചെളിക്കുളമായി മാറിയിരിക്കുകയാണ്. ഇതുമൂലം നടന്നു പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മിക്ക ദിവസങ്ങളിലും വാഹനങ്ങൾ കടന്നു പോകുമ്പോൾ വിദ്യാർഥികളുടെ ദേഹത്തും യൂണിഫോമിലും ചെളി തെറിച്ചു പഠനം മുടങ്ങുന്നതും പതിവാണെന്നു നാട്ടുകാർ പറയുന്നു. പ്രദേശത്തെ മൂന്നോളം സ്കൂളുകളിലെ വിദ്യാർഥികൾക്കും ഒട്ടേറെ കർഷകർക്കും ആശ്രയമായ റോഡ് പ്രവൃത്തികൾ മാസങ്ങൾക്കു മുൻപ് ആരംഭിച്ചിട്ടും പ്രവൃത്തികൾ എങ്ങുമെത്താത്തതിൽ പ്രതിഷേധം വ്യാപകമാണ്. മഴ ശക്തമാകുന്നതോടെ റോഡ് കൂടുതൽ ചെളിക്കുളമാകുമെന്നും അതുകൊണ്ടുതന്നെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.