ADVERTISEMENT

കൽപറ്റ ∙ തരുവണ ജിയുപി സ്‌കൂളിൽ നിന്നു രാത്രിയിൽ ടിസി വിതരണം നടത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നു വെള്ളമുണ്ട പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെ അനധികൃതമായി വെള്ളമുണ്ട എയുപി സ്‌കൂളിൽ അധ്യാപകനായി നിയമിക്കുന്നതിനു വേണ്ടി കൂടുതൽ ഡിവിഷനുകളും തസ്തികകളും സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും അവർ ആരോപിച്ചു.

പങ്കാളികളായി പ്രവർത്തിച്ച മാനന്തവാടി എഇഒ, ഓഫിസ് സൂപ്രണ്ട്, തരുവണ ജിയുപി സ്‌കൂൾ ഹെഡ്മാസ്റ്റർ എന്നിവരുടെ പേരിൽ വകുപ്പുതല നടപടി സ്വീകരിക്കണം. എയ്ഡഡ് വിദ്യാലയങ്ങളിൽ നിയമനം പിഎസ്‌സിക്ക് വിടണമെന്ന് ഒരു ഭാഗത്ത് പാർട്ടി പറയുകയും ജില്ലാ സെക്രട്ടറി തന്നെ പിൻവാതിൽ നിയമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നതെങ്ങനെയെന്നു പാർട്ടി വിശദീകരിക്കണമെന്നും ചെയർമാൻ പി.കെ. അമീൻ, കൺവീനർ പി.പി. ജോർജ് എന്നിവർ ആവശ്യപ്പെട്ടു.

സമരവുമായി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി

അനധികൃത നിയമനത്തിനു വേണ്ടി തരുവണ ഗവ. യുപി സ്കൂളിൽ നിന്നു നിയമം ലംഘിച്ച് ടിസി നൽകിയ നടപടിക്കെതിരെ ശക്തമായ സമര പരിപാടികൾ നടത്താൻ വെള്ളമുണ്ട യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ തരുവണയിൽ ധർണയും പൊതുയോഗവും നടത്തും.

തുടർന്ന് ഡിഡി ഓഫിസ് മാർച്ച് അടക്കമുള്ള സമര പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പി.പി. ജോർജ്, പി.സി. ഇബ്രാഹിം ഹാജി, പി.കെ. അമീൻ, സലിം കേളോത്ത്, ടി. ചാക്കോ, പി. ഷാജി, ടി.കെ. മമ്മൂട്ടി, മായൻ മുതിര, കെ. ജോയി, കമറുൽ ലൈല, റംല മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

വെള്ളമുണ്ട എയുപി സ്കൂളിലേക്ക് എംഎസ്എഫ് മാർച്ച് 

സിപിഎം നേതാവിന്റെ മകൻ അടക്കമുള്ളവരെ നിയമിക്കുന്നതിന് എൻറോൾമെന്റിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റി വെള്ളമുണ്ട എയുപി സ്കൂളിലേക്ക് മാർച്ച് നടത്തി. ആറാം പ്രവൃത്തി ദിനം ടിസി നൽകാൻ വെബ്സൈറ്റ് തുറന്നു നൽകി സമീപത്തെ സർക്കാർ സ്കൂളിൽ നിന്നും കുട്ടികളെ മാറ്റുന്നതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കും സ്കൂൾ മാനേജ്മെന്റിനും ഇതിനു പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ നേതൃത്വത്തിനും എതിരെ നടപടി വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പ്രസിഡന്റ് സഫ്വാൻ വെള്ളമുണ്ട, ജന.സെക്രട്ടറി പി.എൻ. റിൻഷാദ്, ടി. നാസർ, ഫായിസ് തലക്കൽ, ഫസൽ കമ്പളക്കാട്, അസീസ് വെള്ളമുണ്ട, നാസർ അഞ്ച്കുന്ന്, സിദ്ദീഖ് പീച്ചംകോട്, ജബ്ബാർ പുളിഞ്ഞാൽ എന്നിവർ പ്രസംഗിച്ചു.

അന്വേഷണം വേണം

വെള്ളമുണ്ട എയുപി സ്കൂളിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന്റെ ജോലി നിലനിർത്തുന്നതിനായി പാർട്ടിയുടെ വഴിവിട്ട ഇടപെടലും സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തിരിമറിയും അധികാര ദുർവിനിയോഗമാണെന്നും വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എ അയൂബ് അധ്യക്ഷത വഹിച്ചു. എൻ. ഹംസ, ഇ.വി. ഉസ്മാൻ, ടി. നാസർ, മഹറൂഫ് അഞ്ചുക്കുന്ന് എന്നിവർ പ്രസംഗിച്ചു.

ആരോപണം അടിസ്ഥാനരഹിതം:വെള്ളമുണ്ട സ്കൂൾ മാനേജ്മെന്റ്

വെള്ളമുണ്ട എയുപി സ്‌കൂളിൽ അനധികൃതമായി കൂടുതൽ ഡിവിഷനുകളും തസ്തികകളും ഉണ്ടാക്കി വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെ സഹായത്തോടെ നിയമനം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചു. യോഗ്യതയുള്ള അധ്യാപകനെയാണു താൽക്കാലികമായി നിയമിച്ചിരിക്കുന്നത്. ആറാം പ്രവൃത്തി ദിനമായ ജൂൺ എട്ടിന് വൈകിട്ട് 5 വരെയാണ് സമ്പൂർണയിൽ മാറ്റങ്ങൾ വരുത്താനുള്ള സമയപരിധി.

എന്നാൽ വെബ്‌സൈറ്റ് ഹാങ് ആയിരുന്നതിനാൽ വൈകിയതാണ്. നിയമനം നൽകാനായി പുതിയ തസ്തിക മാനേജ്‌മെന്റ് സൃഷ്ടിച്ചിട്ടുമില്ല. കഴിഞ്ഞ വർഷം ഉണ്ടായിരുന്ന ഡിവിഷനുകളേക്കാൾ കൂടുതലൊന്നും ഈ വർഷം ഇല്ല. സർക്കാർ സ്‌കൂളുകളിൽ യൂണിഫോമും പുസ്തകവും ഭക്ഷണവും വാഹനവുമെല്ലാം സൗജന്യമായി നൽകുമ്പോൾ കുട്ടികളെ വാഗ്ദാനങ്ങൾ നൽകി എയ്ഡഡ് സ്‌കൂളിലേക്ക് എത്തിക്കുന്നു എന്ന വാദം ശരിയല്ലെന്നും സ്‌കൂൾ മാനേജർ വി.എം. മുരളീധരൻ, കൗൺസിലർ ടി.പി. വിജയൻ എന്നിവർ പറഞ്ഞു.

ഡിഇഒ ഓഫിസ് ഉപരോധിച്ച് കെഎസ്‍യു

വെള്ളമുണ്ട സ്കൂളിലെ ടിസി വിവാദവുമായി ബന്ധപ്പെട്ട് മാനന്തവാടി എഇഒക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‍യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഇഒ ഓഫിസ് ഉപരോധിച്ചു. പെ‍ാലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് ഓഫിസ് ഉപരോധിച്ച കെഎസ്‍യു ജില്ലാ പ്രസിഡന്റ് അമൽ ജോയി ഉൾപ്പെടെയുള്ളവരെ പെ‍ാലീസ് അറസ്റ്റ് ചെയ്തു നീക്കി. 

കൃത്യവിലോപം കാട്ടുകയും പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ കൂട്ടുനിന്ന മാനന്തവാടി എഇഒയെ തൽസ്ഥാനത്തു നിന്നു മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ആറാം പ്രവൃത്തി ദിനത്തിൽ അനുവദിച്ച ടിസികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. കെഎസ്‍യു സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു, ജില്ല പ്രസിഡന്റ് അമൽ ജോയി, സ്റ്റെൽജിൻ ജോൺ, ശ്രീലാൽ തൊവരിമല, അമൽ ബാബു എന്നിവർ നേതൃത്വം നൽകി.

ആരോപണം അടിസ്ഥാനരഹിതം:വെള്ളമുണ്ട സ്കൂൾ മാനേജ്മെന്റ്

വെള്ളമുണ്ട എയുപി സ്‌കൂളിൽ അനധികൃതമായി കൂടുതൽ ഡിവിഷനുകളും തസ്തികകളും ഉണ്ടാക്കി വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെ സഹായത്തോടെ നിയമനം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചു. യോഗ്യതയുള്ള അധ്യാപകനെയാണു താൽക്കാലികമായി നിയമിച്ചിരിക്കുന്നത്. ആറാം പ്രവൃത്തി ദിനമായ ജൂൺ എട്ടിന് വൈകിട്ട് 5 വരെയാണ് സമ്പൂർണയിൽ മാറ്റങ്ങൾ വരുത്താനുള്ള സമയപരിധി. എന്നാൽ വെബ്‌സൈറ്റ് ഹാങ് ആയിരുന്നതിനാൽ വൈകിയതാണ്. നിയമനം നൽകാനായി പുതിയ തസ്തിക മാനേജ്‌മെന്റ് സൃഷ്ടിച്ചിട്ടുമില്ല.

കഴിഞ്ഞ വർഷം ഉണ്ടായിരുന്ന ഡിവിഷനുകളേക്കാൾ കൂടുതലൊന്നും ഈ വർഷം ഇല്ല. സർക്കാർ സ്‌കൂളുകളിൽ യൂണിഫോമും പുസ്തകവും ഭക്ഷണവും വാഹനവുമെല്ലാം സൗജന്യമായി നൽകുമ്പോൾ കുട്ടികളെ വാഗ്ദാനങ്ങൾ നൽകി എയ്ഡഡ് സ്‌കൂളിലേക്ക് എത്തിക്കുന്നു എന്ന വാദം ശരിയല്ലെന്നും സ്‌കൂൾ മാനേജർ വി.എം. മുരളീധരൻ, കൗൺസിലർ ടി.പി. വിജയൻ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com