സുഹൃത്തുക്കളുടെ കൂടെ ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിൽ; യുവതിയുടെ മൃതദേഹം കണ്ടെത്തി
Mail This Article
ഗൂഡല്ലൂർ ∙ കല്ലട്ടി വെള്ളച്ചാട്ടത്തിൽ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ബെംഗളൂരുവിൽ ഐടി ജീവനക്കാരിയായ ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിനി ഖട്ട വിനിത ചൗദരി (26) ആണു മരിച്ചത്. ശനിയാഴ്ച വൈകിട്ടു കല്ലട്ടി വെള്ളച്ചാട്ടത്തിനു സമീപം സുഹൃത്തുക്കളുടെ കൂടെ ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ശനിയാഴ്ച വൈകിയും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്തിയില്ല.
ഇന്നലെ രാവിലെ 9 മണിയോടെ തമിഴ്നാട് ദുരന്തനിവാരണ ടീം നടത്തിയ തിരച്ചിലിൽ വെള്ളച്ചാട്ടത്തിനു താഴെ നിന്നു മൃതദേഹം കണ്ടെത്തി. ഐടി കമ്പനി ജീവനക്കാരായ 9 പേരടങ്ങുന്ന സംഘം ഊട്ടി സന്ദർശിച്ച ശേഷമാണു കല്ലട്ടിയിൽ വെള്ളച്ചാട്ടം കാണാനെത്തിയത്. കനത്ത മഴയിൽ വെള്ളച്ചാട്ടത്തിൽ വെള്ളത്തിന്റെ കുത്തൊഴുക്ക് വർധിച്ചിട്ടുണ്ട്. കുത്തൊഴുക്കിൽപെട്ടതിനാല്‍ വെള്ളച്ചാട്ടത്തിനു 200 മീറ്റർ അകലെയാണു മൃതദേഹം കണ്ടെത്തിയത്.