അങ്കണവാടിയിൽ ജോലി വാഗ്ദാനം ചെയ്തു 40 പേരെ വഞ്ചിച്ചെന്ന് പരാതി
Mail This Article
ഗൂഡല്ലൂർ ∙ അങ്കണവാടിയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയതായി പരാതി ഉയരുന്നു. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലായി 40 പേരിൽ നിന്നായി 50,000 രൂപ ഒരു വർഷം മുൻപ് ഇടനിലക്കാരായി നിന്ന 2 സ്ത്രീകള്‍ വാങ്ങിയതായാണു പരാതി. കഴിഞ്ഞ ആഴ്ചയിൽ പണം നൽകിയവർക്ക് ഇവര്‍ വ്യാജ നിയമന ഉത്തരവും നൽകിയിട്ടുണ്ട്. ഉത്തരവിൽ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ ഗൂഡല്ലൂർ രണ്ട് എന്ന് രേഖപ്പെടുത്തിയ സീലും വച്ച് ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ ഉത്തരവിൽ മാസ ശമ്പളം 18,000 രൂപയാണെന്നും തമിഴ്നാട് സർക്കാരിൽ നിന്നുള്ള നിയമന ഉത്തരവാണെന്നും പറയുന്നുണ്ട്.
ചൊവ്വാഴ്ച നേരിൽ ഹാജരാകണമെന്നും വരുന്നവർ ഒരേ യൂണിഫോം ധരിക്കണമെന്നും അറിയിച്ചതിനെ തുടർന്നാണ് 40 പേരും ഗൂഡല്ലൂർ പഴയ കോടതി റോഡിലെത്തിയത്. അറിയിപ്പ് നൽകിയവർ പിന്നീട് ഫോൺ എടുക്കാതെ വന്നതോടെയാണു കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. പണം നഷ്ടപ്പെട്ടവർ രാത്രിയോടെ ഗൂഡല്ലൂർ ആർഡിഒയ്ക്കു പരാതി നൽകി. ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയ സ്ത്രീകളുമായി പിന്നീട് ബന്ധപ്പെട്ടപ്പോൾ വ്യാജ ഉത്തരവ് നല്‍കിയതും ജോലി വാഗ്ദാനം ചെയ്തതും ഒരു സർക്കാർ ജീവനക്കാരനാണെന്ന് പറയപ്പെടുന്നു. ഗൂഡല്ലൂർ ആർഡിഒ സരവണകണ്ണൻ അന്വേഷണത്തിന് ഉത്തരവിട്ടു.