ആഫ്രിക്കൻ പന്നിപ്പനി: നമ്പ്യാർകുന്നിലെ കൊന്നൊടുക്കൽ ദൗത്യം പൂർത്തിയായി, അഗ്നിരക്ഷാ സേന അണുനശീകരണം നടത്തി
Mail This Article
ബത്തേരി ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച നെന്മേനി പഞ്ചായത്തിലെ നമ്പ്യാർകുന്നിൽ വളർത്തുപന്നികളെ കൊന്നൊടുക്കുന്ന ദൗത്യം പൂർത്തിയായി. ബിജു മുച്ചിലോട്ട് എന്ന കർഷകന്റെ 212 പന്നികളെയും ഒരു കിലോമീറ്റർ ചുള്ളവിൽ ഫാം നടത്തുന്ന കർഷകരായ കുര്യൻ കാരിക്കുളത്തിന്റെ 14 പന്നികളെയും അരീക്കാട്ടിൽ പീതാംബരന്റെ 7 പന്നികളെയുമാണു കൊന്നു മറവു ചെയ്തത്. ആദ്യ രണ്ടു ഫാമുകളിലെയും ദൗത്യം ചൊവ്വാഴ്ച അർധരാത്രിയോടെ പൂർത്തിയായെങ്കിലും പ്രതികൂല കാലാവസ്ഥ നിമിത്തം മൂന്നാമത്തെ ഫാമിലെ ദൗത്യം ഇന്നലെ രാവിലെ പത്തോടെയാണ് അവസാനിച്ചത്.
24 മണിക്കൂർ നിരീക്ഷണ കാലത്തിനു ശേഷം ഇരുപത്തഞ്ചോളം വരുന്ന ദൗത്യ സംഘാംഗങ്ങൾ മടങ്ങും. കൊന്നൊടുക്കൽ നടപടികളെല്ലാം അവസാനിച്ച ശേഷം ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന ഫാമിലും പരിസരങ്ങളിലും അണുനശീകരണം നടത്തി. ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി കെ ഭരതൻ, അഗ്നിശമന സേനാംഗങ്ങളായ കെ.എൻ. ഷിബു, ടി.ഡി. അനുറാം. ഷിനോജ് ഫ്രാൻസിസ്, എൻ.എഫ്. അനൂപ്, എ. ശ്രീരാജ് എന്നിവർ നേതൃത്വം നൽകി. പന്നിക്കർഷകർക്കുള്ള ധനസഹായം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നമ്പ്യാർകുന്നിലെ ഫാമുടമകളായ ബിജുവിന് 9 ലക്ഷവും കുര്യന് ഒരു ലക്ഷവും പീതാംബരന് 50,000 രൂപയും നഷ്ടമുണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ ഏകദേശ കണക്ക്.