തെങ്ങ് ഒടിക്കുന്ന ശബ്ദം കേട്ടുണർന്നു, വീടിന്റെ മുൻവശത്തു കാട്ടാന; ഭിന്നശേഷിക്കാരനായ മകനെയും കൂട്ടി അമ്മ ഓടിരക്ഷപ്പെട്ടു
Mail This Article
ഗൂഡല്ലൂർ ∙ രാത്രിയിൽ വീട് തകർത്ത കാട്ടാനയുടെ മുൻപിൽ പെടാതെ ഭിന്നശേഷിക്കാരനായ മകനെയും കൊണ്ട് അയൽ വീട്ടിൽ അഭയം തേടിയ അമ്മയുടെ കഥ ഞെട്ടലോടെയാണു നാട്ടുകാർ കേട്ടത്. ശനിയാഴ്ച രാത്രി 12 മണിക്കാണു മരപ്പാലത്തിലുള്ള മൊളവയലിൽ വിധവയായ മുത്തുലക്ഷ്മിയുടെ വീട് കാട്ടാന തകർത്തത്. മുൻവശത്തുള്ള തെങ്ങ് വലിച്ചൊടിക്കുന്ന ശബ്ദം കേട്ടാണ് മുത്തുലക്ഷ്മി ഉണർന്നത്. വീടിന്റെ മുൻവശത്തുള്ള ഷീറ്റ് വലിച്ച് പൊളിച്ചതോടെ മുത്തുലക്ഷ്മി മകനെയും കൊണ്ട് പിൻവാതിലിലൂടെ പുറത്തു കടന്നു.
കൂരിരുട്ടും കോരിച്ചൊരിയുന്ന മഴയും വക വയ്ക്കാതെയാണ് അമ്മ മകനെയും കൂട്ടി നടന്ന് അയൽ വീട്ടിലെത്തിയത്. കാട്ടാന ശല്യം രൂക്ഷമായ ഒരു പ്രദേശമാണു മരപ്പാലം. ദേവർഷോല പഞ്ചായത്തിലെ പാലം വയലിലെ ഭോഗതി വളവിൽ സ്കൂട്ടറിൽ എത്തിയ യാത്രക്കാരൻ ആനയുടെ മുന്നിൽ കുടങ്ങി. ആനയെ ഭയന്നു സ്കൂട്ടറിൽ നിന്നു ഇറങ്ങി ഓടി. പിന്നാലെ എത്തിയ കാട്ടാന സ്കൂട്ടർ തകർത്തു. പാലം വയലിലെ വിശ്വനാഥനാണു കാട്ടാനയുടെ മുൻപിൻ നിന്നും രക്ഷപ്പെട്ടത്. സ്കൂട്ടർ നശിപ്പിച്ച ശേഷം സമീപത്ത് നിർത്തിയിട്ടിരുന്ന ജീപ്പും ആന കുത്തിപ്പൊളിച്ചു നശിപ്പിച്ചു.
പിന്നീട് പാലം വയൽ ഒറ്റുവയൽ പ്രദേശങ്ങളിലെ കൃഷികൾ നശിപ്പിച്ചാണു മടങ്ങിയത്.നാട്ടുകാർ വിനായകൻ എന്ന് പേരിട്ട് വിളിക്കുന്ന കാട്ടാനയാണ് ആക്രമണം നടത്തിയത്. രണ്ടു മാസമായി പാടംന്തുറ, ഒറ്റുവയൽ, മച്ചക്കൊല്ലി, മട്ടം , ചെട്ടിയാരങ്ങാടി, ബേബിനഗർ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശം ഉണ്ടാക്കിയിട്ടുണ്ട്. ഈ ആനയെ തുരത്താനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.