എച്ചോം മുക്രാമൂല അങ്കണവാടി മാറ്റിയത് തകർന്നു വീഴാറായ കെട്ടിടത്തിലേക്ക്
Mail This Article
പനമരം ∙ തകർച്ചയിലായ കെട്ടിടത്തിൽ നിന്ന് ഏതു സമയവും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള കെട്ടിടത്തിലേക്ക് അങ്കണവാടി കുട്ടികളെ മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു. ഏച്ചോം മുക്രാമൂലയിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി കെട്ടിടം കാലപ്പഴക്കത്താൽ മേൽക്കൂര അടക്കം തകർന്നു തുടങ്ങിയതോടെയാണു കുട്ടികളെ സമീപത്തെ പകൽ വീടിനായി പ്രാഥമിക സൗകര്യം പോലുമില്ലാതെ നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റിയത്.വർഷങ്ങൾക്കു മുൻപ് പഞ്ചായത്ത് നിർമിച്ച ഉപയോഗശൂന്യമായ കിണർ മൂടിയതിനു മുകളിൽ നിർമിച്ച കെട്ടിടമാണിത്.
ഇതുകൊണ്ടുതന്നെ കെട്ടിടത്തിന്റെ ഭിത്തികളും അടിത്തറയും തകർന്ന് ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയായതെന്നു നാട്ടുകാർ പറയുന്നു. കിണർ നികത്തിയ സ്ഥലത്ത് 2015-16 ൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം പനമരം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം മുടക്കി നിർമിച്ച കെട്ടിടമാണിത്. ശുചിമുറിയോ, വെള്ളമോ ഇല്ലെന്നു മാത്രമല്ല, നിർമാണത്തിലെ അപാകതകൾ മൂലം ഭിത്തികൾ പൊട്ടിയിളകിയ കെട്ടിടം ഏതു നിമിഷവും ഇടിഞ്ഞു വീഴാം. സുരക്ഷയില്ലാത്ത ഈ കെട്ടിടത്തിലേക്കു കുട്ടികളെ മാറ്റി അങ്കണവാടി നടത്തുന്നതാണു പ്രതിഷേധത്തിനിടയാക്കുന്നത്. കെട്ടിടത്തിൽ പ്രാഥമിക സൗകര്യങ്ങൾ നിറവേറ്റാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കുട്ടികൾ ഇഴജന്തുക്കളുള്ള കൃഷിയിടത്തെയാണ് ആശ്രയിക്കുന്നത്.
ഇത് അപകടം ക്ഷണിച്ചു വരുത്തുമെന്നു രക്ഷിതാക്കൾ ചുണ്ടിക്കാട്ടിയതോടെ ഒരിടത്തും നടപ്പാക്കാത്ത രീതിയിലുള്ള ചെറിയ കുഴിയെടുത്ത് ടാങ്കിന് പകരം പ്ലാസ്റ്റിക് ക്യാൻ ഇറക്കി ശുചിമുറി ഒരുക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിനെതിരെ ബാലാവകാശ കമ്മിഷൻ, ജില്ലാ ശിശുക്ഷേമ ഓഫിസർ അടക്കമുള്ളവർക്കു പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. തകർച്ചയിലായ ഈ കെട്ടിടത്തിൽ നിന്നും അടിയന്തരമായി കുട്ടികളെ ഇതിന് അടുത്തു തന്നെ പഞ്ചായത്തിന്റെ കീഴിലുള്ള തുടർ വിദ്യാകേന്ദ്രത്തിലേക്ക് എങ്കിലും മാറ്റണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.