കാറ്റും മഴയും: ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ വ്യാപക നാശം - ചിത്രങ്ങൾ
Mail This Article
ഗൂഡല്ലൂർ ∙ കനത്ത മഴയിലും കാറ്റിലുമായി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ വ്യാപക നാശനഷ്ടം. ഗൂഡല്ലൂർ നഗരത്തിലെ ലൈബ്രറി കെട്ടിടം ഇന്നലെ വൈകുന്നേരം 5 മണിയോടെ തകർന്നു വീണു. കെട്ടിടത്തിലുണ്ടായിരുന്ന നൂറുകണക്കിനു പുസ്തകങ്ങൾ നശിച്ചു. വൈകുന്നേരമായതിനാലും ലൈബ്രറി സമയം കഴിഞ്ഞതിനാലും ലൈബ്രറിയിൽ ആരുമുണ്ടായിരുന്നില്ല. കെട്ടിടം തകർന്നതറിഞ്ഞു ദേശീയ ദുരന്ത നിവാരണ സേന എത്തി മേൽ നടപടികൾ സ്വീകരിച്ചു. കെട്ടിടത്തിൽ 90,000 പുസ്തകങ്ങളുള്ളതായി ലൈബ്രറി ജീവനക്കാർ അറിയിച്ചു പുസ്തകങ്ങൾ സുരക്ഷിതമായി മാറ്റാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പുറമണവയിലെ ഗോത്ര ഗ്രാമത്തിൽ വെള്ളം കയറിയതിനെ തുടർന്നു ഗ്രാമീണരെ അത്തിപ്പാളി സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്കു മാറ്റി. ഓവാലി പഞ്ചായത്തിലെ ഭാരതി നഗറിൽ വീടു തകർന്നു. ഭാരതി നഗറിലെ പഴനിയുടെ വീടാണു തകർന്നത്. പാടംന്തുറയ്ക്കു സമീപത്ത് ഗൂഡല്ലൂർ ബത്തേരി റോഡിൽ മണ്ണിടിഞ്ഞു ഗതാഗതം സ്തംഭിച്ചു. ഊട്ടി റോഡിലും മണ്ണിടിഞ്ഞു ഗതാഗതം സ്തംഭിച്ചു. ഒന്നാം മൈലിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. മസിനഗുഡി തെപ്പക്കാട് പാലം വെള്ളത്തിനടിയലായി. ഗൂഡല്ലൂരിൽ രാവിലെ മുതൽ വൈകുന്നേരം വരെ 7 സെന്റീമീറ്റർ മഴ പെയ്തു.
മരം വീണു തോട്ടം തൊഴിലാളി മരിച്ചു
കനത്ത മഴയിലും കാറ്റിലും മരം വീണു തോട്ടം തൊഴിലാളി മരിച്ചു. ഓവാലി പഞ്ചായത്തിലെ കെല്ലിയിലെ സുമതി (52) മരിച്ചു. കൂടെ ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളി മുത്തമ്മാൾ (54) ഗുരുതരമായി പരുക്കേറ്റു ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 3 മണിക്ക് കെല്ലിയിലെ സ്വകാര്യ തേയില തോട്ടത്തിൽ ചപ്പ് എടുക്കുമ്പോഴാണ് ഇവരുടെ ദേഹത്തേക്ക് കാറ്റാടി മരം മറിഞ്ഞു വീണത്. മരത്തിനടിയിൽ പെട്ടു സംഭവസ്ഥലത്ത് തന്നെ സുമതി കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന തൊഴിലാളികളാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്. ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്.