കെഎസ്ആർടിസി ഇന്ധനക്ഷാമം തീർന്നില്ല;ഗ്രാമീണ മേഖലയിൽ യാത്രാക്ലേശം രൂക്ഷം
Mail This Article
കൽപറ്റ ∙ കെഎസ്ആർടിസി ഡിപ്പോകളിലെ ഇന്ധനക്ഷാമത്തിനു പരിഹാരമാകാത്തതിനാൽ ഗ്രാമീണ മേഖലകളിൽ യാത്രാക്ലേശം രൂക്ഷം. കെഎസ്ആർടിസി സർവീസുകളെ മാത്രം ആശ്രയിക്കുന്ന മുണ്ടക്കൈ, പടിഞ്ഞാറത്തറ വൈപ്പടി, സുഗന്ധഗിരി, അമ്പ, നിരവിൽപുഴ മേഖലകളിലാണു യാത്രാക്ലേശം രൂക്ഷമായത്. മുൻ ദിവസങ്ങളേക്കാൾ കൂടുതൽ സർവീസുകൾ ഇന്നലെ കൽപറ്റ, മാനന്തവാടി, ബത്തേരി ഡിപ്പോകളിൽ നിന്ന് നടത്തിയെങ്കിലും യാത്രാക്ലേശത്തിനു കുറവുണ്ടായില്ല. ചൊവ്വാഴ്ച വൈകിട്ടോടെ കൽപറ്റ ഡിപ്പോയിൽ 6,000 ലീറ്റർ ഡീസൽ എത്തിയെങ്കിലും ബുധനാഴ്ച രാവിലെയോടെ തീർന്നു.
ഇവിടെ നിന്നുള്ള മുഴുവൻ ഷെഡ്യൂളുകളും ഇന്നലെ സർവീസ് നടത്തിയെങ്കിലും ഇന്നു പ്രാദേശിക സർവീസുകൾ പലതും മുടങ്ങുമെന്നാണു സൂചന. മാനന്തവാടി ഡിപ്പോയിൽ കഴിഞ്ഞദിവസം 12,000 ലീറ്റർ ഡീസൽ എത്തി. ഇന്നലെ 39 ഷെഡ്യൂളുകളാണു മാനന്തവാടിയിൽ നിന്നു നടത്തിയത്. ബത്തേരിയിൽ ഇന്നലെ വൈകിട്ടോടെ 8,000 ലീറ്റർ ഡീസൽ എത്തി. ഇവിടെ നിന്നുള്ള 16 സർവീസുകൾ ഇന്നലെ റദ്ദാക്കി. ജില്ലയിൽ കഴിഞ്ഞ 2ന് വൈകിട്ടോടെയാണു ഡീസൽ ക്ഷാമം രൂക്ഷമായത്.
3നു രാവിലെയോടെ കൽപറ്റ, മാനന്തവാടി, ബത്തേരി ഡിപ്പോകളിലെ പല സർവീസുകളും മുടങ്ങി. 7ന് ജില്ലയിലെ പ്രാദേശിക സർവീസുകൾ പൂർണമായും മുടങ്ങിയ സാഹചര്യവുമുണ്ടായി. നിർത്തിയിട്ട ബസുകളിലെ ഇന്ധനം ഊറ്റിയെടുത്തും ബസുകളിലുള്ള ഇന്ധനത്തിന് അനുസരിച്ചുള്ള ദൂരം പുനഃക്രമീകരിച്ചുമാണു കൽപറ്റ, മാനന്തവാടി, ബത്തേരി ഡിപ്പോകളിലെ പ്രധാനപ്പെട്ട ഗ്രാമീണ സർവീസുകൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. കലക്‌ഷൻ തുക ഉപയോഗിച്ചു പുറമേയുള്ള പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ചാണു കഴിഞ്ഞദിവസങ്ങളിൽ ദീർഘദൂര സർവീസുകൾ നടത്തിയത്.