ADVERTISEMENT

കൽപറ്റ ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം അമൃത് മഹോത്സവത്തോടനബന്ധിച്ച് ജില്ല ത്രിവർണമണിഞ്ഞു. വീടുകൾ, ഔദ്യോഗിക വസതികൾ, സർക്കാർ ഓഫിസുകൾ, പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ തുടങ്ങി പൊതു- സ്വകാര്യ ഇടങ്ങളിലെല്ലാം ത്രിവർണ പതാക ഉയർത്തി. ഹർ ഘർ തിരംഗയുടെ ഭാഗമായി എല്ലാ വീടുകളിലും  13 മുതൽ 15 വരെ പതാക ഉയർത്തുന്നതിനുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ആഹ്വാനം ജനം ഏറ്റെടുത്തു. ഔദ്യോഗിക വസതിയിലും കറളാട് തടാകത്തിലും   കലക്ടർ എ. ഗീത പതാക ഉയർത്തി. സബ് കലക്ടർ ആർ. ശ്രീ ലക്ഷ്മി ഔദ്യോഗിക വസതിയിലും മാനന്തവാടി വള്ളിയൂർക്കാവ് കാവുപുര കോളനിയിലും പതാക ഉയർത്തി. ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ്, ഡപ്യൂട്ടി കലക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ സ്വന്തം വസതികളിൽ പതാക ഉയർത്തുകയും വിവിധയിടങ്ങിലെ പ്രദർശനത്തിനു നേതൃത്വം നൽകുകയും ചെയ്തു. 

കടകമ്പോളങ്ങളും സ്ഥാപനങ്ങളും അലങ്കാര ദീപങ്ങളും തോരണങ്ങളുമായി ഹർ ഘർ തിരംഗയുടെ ഭാഗമായി. ജില്ലയിലെ കുടുംബശ്രീയുടെ കീഴിലുള്ള 27 തയ്യൽ യൂണിറ്റുകളാണു ജില്ലയിൽ 90,000 പതാകകൾ നിർമിച്ചു വിതരണം ചെയ്തത്. സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയ പതാക പ്രദർശിപ്പിക്കും. സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ വർഷത്തേയും പോലെ കൊടിമരത്തിൽ പതാക ഉയർത്തും.  കലക്ടറുടെ നേതൃത്വത്തിലാണ് ജില്ലയിൽ ഹർ ഘർ തിരംഗയുടെ ആഘോഷ പരിപാടികൾ നടക്കുന്നത്.

അമൃത മഹോത്സവ ഗീതവുമായി ജില്ലാ ഭരണകൂടം

∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ അമൃത മഹോത്സവ ഗീതവുമായി ജില്ലാ ഭരണകൂടം. ഹർ ഘർ തിരംഗ ക്യാംപെയ്ൻ ഭാഗമായി ‘സ്വാതന്ത്ര്യം അരികിൽ വന്നു വിളിക്കുമ്പോൾ, ഒരേ മനസ്സായ് ഒരൊറ്റ ജനമായി നമുക്കുയർത്താം പതാകകൾ’ എന്ന ദൃശ്യകാവ്യമാണ് എസ്കെഎംജെ വിദ്യാർഥികളുടെ ആലാപനത്തോടെ പുറത്തിറക്കിയത്. എസ്കെഎംജെ സ്കൂളിലെ മലയാളം അധ്യാപകനായ ഷാജി മട്ടന്നൂർ രചിച്ച ഗാനം ജില്ലാ ഭരണകൂടം ഇന്ന് ഔദ്യോഗികമായി റിലീസ് ചെയ്യും. ഗാനത്തിന് സംഗീതം നൽകിയത് സ്കൂളിലെ സംഗീത അധ്യാപികയായ പി.എൻ. ധന്യയാണ്. 4 മിനിറ്റ്  ദൈർഘ്യമുള്ള ഗാനം ആലപിച്ചത് പ്ലസ്ടു വിദ്യാർഥികളായ കെ.ജെ. സംപൂജ്യ, അഭിരാമി വി. കൃഷ്ണൻ, നസീഹ നസ്‌റിൻ, അന്ന ഐശ്വര്യ, എസ്. ശ്രീലക്ഷ്മി, എം.കെ അരുണിമ, അലൈന കുരുണിയൻ എന്നിവരാണ്. കലക്ടർ എ.ഗീതയ്ക്കു മുന്നിൽ വിദ്യാർഥികൾ ഗാനം അവതരിപ്പിച്ചു. എഡിഎം എൻ.ഐ. ഷാജു, ഡപ്യൂട്ടി കലക്ടർ കെ. അജീഷ്, അധ്യാപകരായ ഷാജി മട്ടന്നൂർ, പി..എൻ. ധന്യ തുടങ്ങിയവർ പങ്കെടുത്തു.

ആസാദി കാ അമൃത് മഹോത്സവ്:സൈക്കിൾ റാലി നടത്തി 

∙ സ്വാതന്ത്ര്യ ദിനത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് വയനാട് സൈക്ലിങ് അസോസിയേഷനുമായി ചേർന്ന് സൈക്കിൾ റാലി നടത്തി. മീനങ്ങാടി മുതൽ കൽപറ്റ വരെയായിരുന്നു റാലി. മോട്ടർ വെഹിക്കിൾ അസി. ഇൻസ്പെക്ടർ ശരത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി. കമ്മിഷണർ കെ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സുരക്ഷാ ഓഫിസർ നിഷ പി. മാത്യു, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ, ഭക്ഷ്യ സുരക്ഷാ ഓഫിസർ എം.കെ.രേഷ്മ, സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, പ്രസിഡന്റ് സത്താർ വിൽട്ടൺ, എൻ.സി. സാജിദ്, സി.വി. സുധീഷ് സി.വി എന്നിവർ പ്രസംഗിച്ചു.

മത്സ്യോത്സവം തുടങ്ങി

∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നടത്തുന്ന മത്സ്യോത്സവം ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. നാഷനൽ ഫിഷറീസ് ഡവലപ്മെന്റ് കൗൺസിലിന്റെ ധനസഹായത്തോടെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായാണു മത്സ്യോത്സവം.  സെമിനാറിൽ ‘അലങ്കാര മത്സ്യക്കൃഷിയിലെ നൂതന രീതികളും വിപണന സാധ്യതകളും’ എന്ന വിഷയത്തിൽ ഫിഷറീസ് എക്സ്റ്റൻഷൻ അസി.ഓഫിസർ ജൂഡിൻ ജോൺ ചാക്കോ ക്ലാസെടുത്തു. ഫിഷറീസ് വകുപ്പ് അസി.ഡയറക്ടർ സി. ആഷിക് ബാബു, ഫിഷറീസ് എക്സ്റ്റൻഷൻ അസി. ഓഫിസർ എസ്. സരിത, മത്സ്യ കർഷകൻ ശശിധരൻ തെക്കുംതറ എന്നിവർ പ്രസംഗിച്ചു.    സുഭിക്ഷ കേരളം പദ്ധതിയുടെ തദ്ദേശീയ മത്സ്യങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുമുണ്ട്. ഇന്ന് സമാപിക്കും.

മന്ത്രി എ.കെ. ശശീന്ദ്രൻ നാളെ പതാക ഉയർത്തും

കൽപറ്റ എസ്കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ദേശീയ പതാക ഉയർത്തും. തുടർന്നു മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. രാവിലെ 8 മുതലാണു ചടങ്ങുകൾ. പൂർണമായും കോവിഡ് മാനദണ്ഡങ്ങളും ഗ്രീൻ പ്രോട്ടോക്കോളും പാലിച്ചാണു ചടങ്ങുകൾ.  പരേഡിൽ 24 പ്ലാറ്റൂണുകൾ അണിനിരക്കും. സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com