വന്യമൃഗശല്യത്തിൽ വലഞ്ഞ് അതിർത്തിക്കപ്പുറത്തെ ഇഞ്ചിക്കർഷകരും
Mail This Article
പുൽപള്ളി ∙ പ്രതിസന്ധിയിലായ മറുനാടൻ ഇഞ്ചിക്കർഷകരെ വലച്ചു വന്യമൃഗങ്ങളും. ആന, കടുവ, പുലി, പന്നി എന്നിവയാണു കർഷകരുടെ ജീവനും കൃഷിക്കും ഭീഷണിയായത്. മൈസൂരു, കുടക് ജില്ലകളുടെ അതിർത്തിയിലെ നാഗർഹൊള, ബന്ദിപ്പൂര്‍ വനമേഖലയില്‍ നിന്നാണു വന്യമൃഗശല്യം. കടുവ സങ്കേതങ്ങളായതിനാല്‍ രണ്ടിത്തും മൃഗങ്ങളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ട്. കര്‍ണാടകയിലെ കാര്‍ഷിക പ്രദേശങ്ങളില്‍ രാത്രിയാണു വൈദ്യുതി വിതരണം. ഈ സമയത്താണു ഇഞ്ചിയും വാഴയുമെല്ലാം നനയ്ക്കുന്നത്.
വൈദ്യുതി വിതരണം നിലയ്ക്കും മുൻപു പൈപ്പ്‌ലൈനുകള്‍ മാറ്റിയിടാന്‍ രാത്രി കൃഷിയിടത്തില്‍ ആളുണ്ടാവും. ഈ സമയത്താണു വന്യമൃഗങ്ങളും ഇറങ്ങുന്നത്. ഈ പ്രദേശങ്ങളില്‍ പാമ്പുശല്യവും രൂക്ഷമാണ്.കഴിഞ്ഞ ദിവസം എടയാളയില്‍ ഇഞ്ചി വിളവെടുക്കുകയായിരുന്ന മലയാളി തൊഴിലാളിയെ കാട്ടാന കൊന്നതോടെ കര്‍ഷകരുടെ ആശങ്കയിരട്ടിച്ചു. വനാതിര്‍ത്തിയില്‍ സ്ഥലം കണ്ടുവച്ച പലരും അത് ഒഴിവാക്കാനുള്ള ആലോചനയിലാണ്. കുഗ്രാമങ്ങളിലും വനമേഖലകളിലും പാട്ടം കുറവായതിനാലാണ് പലരും ഇത്തരം സ്ഥലങ്ങളിലെത്തുന്നത്.
റെയിൽപാള വേലിയുള്ള ഭാഗത്ത് ആനശല്യം കുറവ്; കടുവ, പുലിശല്യം രൂക്ഷം
ഹുസൂരു മുതല്‍ നാഗര്‍ഹൊള വരെ വനാതിര്‍ത്തിയില്‍ റെയില്‍പാള വേലിയുണ്ട്. ഈ ഭാഗത്ത് ഇപ്പോള്‍ ആനശല്യം കുറവാണ്. എന്നാല്‍ കടുവ, പുലിശല്യത്തിനു കുറവില്ല. ബന്ദിപ്പൂര്‍ വനത്തോടു ചേര്‍ന്നുള്ള എടയാള, ബേഗൂര്‍, മുള്ളൂര്‍, സര്‍ഗൂര്‍, ചാമരാജ് നഗര്‍ പ്രദേശങ്ങളിലും ഗുണ്ടല്‍പെട്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും സ്ഥിതി രൂക്ഷമാണ്. കൃഷിയിടങ്ങള്‍ക്കു ചുറ്റും കര്‍ഷകര്‍ സ്വന്തം ചെലവില്‍ വൈദ്യുതി വേലി സ്ഥാപിക്കാറുണ്ട്.
എന്നാല്‍ അതും തകര്‍ത്താണ് പലപ്പോഴും കൃഷിയിടത്തലിറങ്ങുന്നത്. വനത്തില്‍ നിന്നിറങ്ങുന്ന ആനയും പന്നിയും കിലോമീറ്ററുകൾ അകലെയുള്ള സ്ഥലത്തെത്തും. തദ്ദേശീയരുടെ കരിമ്പുതോട്ടങ്ങള്‍ തേടിയുള്ള യാത്ര പലപ്പോഴും ഇഞ്ചി, വാഴ തോട്ടങ്ങളിലൂടെയാവും.
പാട്ടക്കൃഷിക്കു നഷ്ടം സംഭവിച്ചാല്‍ കര്‍ഷകര്‍ക്ക് ഒന്നും കിട്ടില്ല
പാട്ടക്കൃഷിക്കു നഷ്ടം സംഭവിച്ചാല്‍ കര്‍ഷകര്‍ക്ക് ഒന്നും ലഭിക്കാറില്ല. ഈ തുക സ്ഥലം ഉടമ വാങ്ങിയെടുക്കും. കൃഷിക്കു സര്‍ക്കാര്‍ അനുവദിക്കുന്ന പലവിധ സബ്സിഡികളും ഉടമയ്ക്കു തന്നെ. സംരക്ഷണമില്ലാത്ത അവസ്ഥയിലാണു കര്‍ണാടകയില്‍ പാട്ടക്കര്‍ഷകര്‍ കഴിയുന്നതെന്നു കര്‍ഷക സംഘടനാ ഭാരവാഹികള്‍ പറയുന്നു. ഇത്തരം സാഹചര്യത്തിലാണ് കര്‍ഷകര്‍ സംഘടിച്ച് കൂട്ടായ്മയുണ്ടാക്കി സര്‍ക്കാരിനു നിവേദനം നല്‍കിയത്.
വര്‍ഷാവര്‍ഷം കോടികളാണ് പാട്ടക്കര്‍ഷകര്‍ കര്‍ണാടകയിലെ ഓരോ ഗ്രാമങ്ങളിലും ചെലവഴിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ ബജറ്റില്‍ കൃഷിക്കു നീക്കിവയ്ക്കുന്ന തുകയിലുമധികം മലയാളി കര്‍ഷകര്‍ അവിടെ മുടക്കുന്നു. ഏതാനും വര്‍ഷമായി ഇഞ്ചിക്കൃഷി കടുത്ത പ്രതിസന്ധിയിലാണ്. വിലയിടിവ്, രോഗം, പ്രതികൂല കാലാവസ്ഥ, വര്‍ധിച്ച ചെലവ് എന്നിവ താങ്ങാനാവാതെ കൃഷിരംഗം വിടുന്നവരുമേറെ. കടംകയറിയ പലര്‍ക്കും നാട്ടിലേക്കു മടങ്ങാനാവാത്ത അവസ്ഥ. ഇത്തരം പ്രശ്നങ്ങള്‍ക്കു നടുവില്‍ വലയുമ്പോഴാണ് വന്യമൃഗങ്ങളും കര്‍ഷകരെ ആക്രമിക്കുന്നത്.