ADVERTISEMENT

മാനന്തവാടി ∙ അസോള മുതൽ ചന്ദനം വരെയുള്ള വൈവിധ്യമാർന്ന കൃഷികളിലൂടെ അയൂബ് തോട്ടോളിയുടെ എടവക താന്നിയാട്ടെ സഫ ഫാം പുതു പരീക്ഷണങ്ങളുടെ വിളനിലം കൂടിയാണ്. ഉയർന്ന ശമ്പളം കിട്ടിയിരുന്ന  മാർക്കറ്റിങ് മാനേജർ ജോലി രാജിവച്ചാണു കൃഷിയോടുള്ള അടങ്ങാത്ത ആഗ്രഹത്താൽ അയൂബ് പറമ്പിൽ ഇങ്ങിയത്. എക്സ്പോർട്ട് കമ്പനിയിലെ നല്ല ജോലി ഭാര്യ സാബിറയും ഉപേക്ഷിച്ചു. കൃഷിയിലൂടെ വരുമാനം ഉറപ്പ് വരുത്തുക എന്നതായിരുന്നു മുഖ്യ വെല്ലുവിളി. വയനാട്ടിൽ പ്രചാരത്തിൽ ഇല്ലാതിരുന്ന ഫലവൃക്ഷങ്ങളും മുളയും ലാഭകരമായി കൃഷി ചെയ്യാനാകുമെന്ന് ഇവർ കഠിനാധ്വാനത്തിലൂടെ തെളിയിച്ചു. 

7 ഏക്കർ സ്ഥലത്തെ ഫാമിൽ അര ഏക്കറിൽ തനിവിളയായി മുള കൃഷി ചെയ്തിട്ടുണ്ട്. ലാത്തി മുള മുതൽ ആനമുള വരെ 24  ഇനം മുളകൾ! ഏറ്റവും വേഗത്തിൽ വളരുന്ന മുള വേഗം വരുമാനവും തരുമെന്ന് അയൂബ് പറയുന്നു. നാടൻ മുതൽ വിയറ്റ്നാം ഏർലി വരെയുള്ള 20  ഇനങ്ങളിലധികം പ്ലാവുകളും ഉണ്ട്. ചക്കയും നല്ല വിലയ്ക്കു വിറ്റുപോകും. മറയൂരിൽ നിന്ന് എത്തിച്ച 100  ചന്ദനത്തൈകളും വളരുന്നു. താങ്ങു മരങ്ങൾ നശിക്കുന്നതും അവ വളം വലിക്കുന്നതും മൂലം കുരുമുളക് കൃഷിയിൽ ഉണ്ടാക്കുന്ന പ്രതിസന്ധി അതിജീവിക്കാൻ കോൺക്രീറ്റ് തൂണുകളിൽ കുരുമുളക് വളർത്തുന്ന വിയറ്റ്നാം മാതൃക ആരംഭിച്ചതും വൻ വിജയമായി .

യമുന സഫേദ്, പഞ്ചാബ് സഫേദ്, മലേഷ്യൻ, തായ്‌ലൻഡ് ഡ്വാർഫ് എന്നീ പേരയ്ക്ക ഇനങ്ങളും റെഡ് ലേഡി, സിഒ 8 തുടങ്ങിയ പപ്പായ ഇനങ്ങളും ഉണ്ട്. പാഷൻ ഫ്രൂട്ട്, മാങ്ങ എന്നിവയും കൃഷി ചെയ്യുന്നു.സൗന്ദര്യ വർധക വസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന കറയെടുക്കാൻ ഉപയോഗിക്കുന്ന സിന്ദാ ഇനത്തിൽപ്പെട്ട പപ്പായയും ധാരാളമായുണ്ട്. ഫാം സ്കൂൾ എന്ന ആശയത്തിലെത്തിയതും പ്രവേശന ഫീസ് ഏർപ്പെടുത്തിയതും വരുമാനത്തിനു പുതു വഴികൾ തുറന്നു.

കഴിഞ്ഞ വർഷം മാത്രം ഫാം സന്ദർശിച്ചത് 1000ത്തിൽ ഏറെ കർഷകരാണ്. വിവിധ കൃഷി ഭവനുകളും കർഷക ഗ്രൂപ്പുകളും പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇവിടെ എത്തുന്നത്. 100 രൂപയാണു പ്രവേശന ഫീസായി ഇൗടാക്കുന്നത്.  മക്കളായ എംബിബിഎസ് വിദ്യാർഥിനിയായ സിതാര, പ്ലസ് വൺ വിദ്യാർഥിനി ഹാനി, ഏഴാം ക്ലാസുകാരി ഇസ‌ബെൽ എന്നിവരും ഒഴിവുസമയങ്ങളിൽ കൃഷിയിടത്തിൽ സജീവമാണ്. പ്രതിവർഷം 20 ലക്ഷം വരെ വരുമാനം നേടാൻ കഴിയുന്നുണ്ട്. കർഷകമിത്ര അടക്കം ഒട്ടേറെ  അവാർഡുകളും ഇതിനകം അയൂബിനെ തേടിയെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com